ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് എന്നും പ്രധാന തലവേദനയാണ്. മണിക്കൂറുകളോളം നേരമാണ് വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ടണല്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി കർണാടക സർക്കാർ മുന്നോട്ട് പോകുകയാണ്. റോഡുകളിലെ തിരക്കില്‍ കുടുങ്ങാതിരിക്കാൻ ദിനം പ്രതി ബെംഗളൂരു മെട്രോയെ ആശ്രയിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്.ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ഒക്ടോബർ ഒന്നുമുതല്‍ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുതിയതായി പുറത്തുവരുന്നത്.
നിരവധി സ്വകാര്യ കമ്ബനികള്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ ഓഫീസുകളിലേക്ക് എത്തേണ്ട സാഹചര്യമുണ്ടാകുകയാണ്. ഒക്ടോബർ ഒന്നുമുതല്‍ ജീവനക്കാർ ഓഫീസുകളില്‍ എത്തണം.ഔട്ടർ റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന നിരവധി സ്വകാര്യ കമ്ബനികള്‍ വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് ഓപ്ഷനുകള്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ ജീവനക്കാർ ഓഫീസിലേക്ക് എത്തും. ഔട്ടർ റിങ് റോഡിലെ നിരവധി ഓഫീസുകള്‍ ഒക്ടോബർ ഒന്നുമുതല്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയും ഓഫീസില്‍ എത്തണമെന്ന് കർശന നിർദേശം നല്‍കുകയും ചെയ്തു.
വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നത് എന്തിന്? : ഉത്പാദനക്ഷമത വർധിപ്പിക്കാനാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ കമ്ബനികള്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഭൂരിഭാഗം കമ്ബനികളും വർക്ക് ഫ്രം ഹോം ആരംഭിച്ചതും തുടർന്ന് ഈ രീതി തുടരാൻ തീരുമാനിച്ചതും. വർക്ക് ഫ്രം ഹോമില്‍ ഉത്പാദനക്ഷമത കുറവാണെന്ന ആരോപണം ശക്തമായി തുടരുന്നതിനിടെ എഐ സാങ്കേതികവിദ്യ സജീവമായത് കമ്ബനികളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇതോടെയാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ വിവിധ കമ്ബനികളെ പ്രേരിപ്പിക്കുന്നത്.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ശക്തമാകും : വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നതോടെ ആയിരക്കണക്കിന് ജീവനക്കാർ പതിവായി ഓഫീസില്‍ എത്തേണ്ട സാഹചര്യമുണ്ടാകും. ഭൂരിഭാഗമാളുകളും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കും. ഇതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കൂടുതല്‍ ശക്തമാകും.ഔട്ടർ റിങ് റോഡിനൊപ്പം ബെംഗളൂരുവിലെ മറ്റ് തിരക്കേറിയ റൂട്ടുകളിലും ഒക്ടോബർ ഒന്നുമുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. സർജാപൂർ റോഡിലെയും ഇലക്‌ട്രോണിക്സ് സിറ്റിയിലേക്കുമുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കിന് സാധ്യത ശക്തമാണ്.
നിർദേശവുമായി ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മീഷണർ : കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഔട്ടർ റിങ് റോഡിന് സമീപമുള്ള 26 ഐടി പാർക്കുകളിലേക്കുള്ള എൻട്രികള്‍ 45 ശതമാനം വർധിച്ചതായി ബെംഗളൂരു ട്രാഫിക് പോലീസ് വ്യക്തമാക്കുന്നുണ്ട്. ബുധനാഴ്ചയാണ് പ്രദേശത്ത് തിരക്ക് രൂക്ഷമാകുന്നത്. വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ബുധനാഴ്ചകളില്‍ ജീവനക്കാർക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് ഉചിതമായിരിക്കുമെന്ന് ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി അഭിപ്രായപ്പെട്ടു. അല്ലെങ്കില്‍ ഓഫീസ് സമയം രാവിലെ 7.30ന് ആരംഭിക്കുകയും വൈകുന്നേരം ട്രാഫിക് കുരുക്ക് ആരംഭിക്കുന്നതിന് മുൻപ് ഓഫീസില്‍ നിന്ന് ഇറങ്ങാവുന്ന തരത്തില്‍ സമയം ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.