ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കായി ഒരുങ്ങി നിൽക്കുന്നവർ പ്രതിസന്ധിയിൽ. റിസർവേഷൻ ആരംഭിച്ച ദിവസം അരമണിക്കൂറിനുള്ളിലാണ് ഒട്ടുമിക്ക തീവണ്ടികളുടെയും ടിക്കറ്റുകൾ വിറ്റു തീർന്നത്. തീവണ്ടി യാത്ര ആരംഭിക്കുന്നതിന്റെ 60 ദിവസം മുൻകൂട്ടിയാണ് സൈറ്റുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്. ഇതുപ്രകാരം ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ കഴിഞ്ഞ ആഴ്ചയിലാണ് റിസർവേഷൻ ആരംഭിച്ചത്. എന്നാൽ ആരംഭിച്ച ദിവസം തന്നെ അരമണിക്കൂർ കൊണ്ടാണ് മുഴുവൻ ടിക്കറ്റുകളും തീർന്നത്.
തീവണ്ടികളിൽ ബർത്തുറപ്പുള്ള ടിക്കറ്റുകൾ ആണ് ആദ്യം വിറ്റുതീരുന്നത്.തെക്കൻ കേരളത്തിലേക്ക് ആയിരുന്നു ടിക്കറ്റ് ബുക്കിങ്ങിന് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ക്രിസ്തുമസ് പുതുവത്സര അവധിക്കൊപ്പം ശബരിമല തീർഥാടന കാലമായതും തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ വേഗം വിറ്റ് തീരുന്നതിന് കാരണമായത്. പിന്നീട് പതിയെ മലബാർ ഭാഗത്തേക്കുള്ള ടിക്കറ്റുകളും ലഭിക്കാതെയായി. അതേസമയം ഇത്തവണ ഡിസംബർ 19ന് വൈകിട്ട് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടികളിലും ബസുകളിലും ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ക്രിസ്മസിനെ തൊട്ടു മുൻപുള്ള വാരാന്ത്യം എന്ന നിലയിലാണ് ഇതെന്നാണ് സൂചന. ടിക്കറ്റ് റിസർവേഷന്റെ ഒരു ട്രെൻഡും കാണിക്കുന്നത് ഇത്തരത്തിലാണ്.
ആളുകൾ നേരിട്ട് സൈറ്റുകളിൽ കയറി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് കൂടാതെ ഏജന്റുമാരും ബുക്കിംഗ് നടത്തിയിട്ടുണ്ടാകാം. സ്ഥിരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഏജന്റ്മാർ ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ (16526) മറ്റ് സാധാരണ ദിവസങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് ലഭ്യമായി കാണിക്കുന്നുണ്ട്. എന്നാൽ ഡിസംബർ 19, 20 ദിവസങ്ങളിലാണ് ടിക്കറ്റ് കാലിയായത്.
മൈസൂര് തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ (16315) ഡിസംബർ 18 മുതൽ 25 വരെ ബർത്ത് ടിക്കറ്റ് ഇല്ല.അവധിക്കാലത്ത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ട്രെയിൻ ടിക്കറ്റ് ഇത്തരത്തിൽ ലഭ്യമാകാതിരിക്കുന്നത് വലിയ തിരിച്ചടിയാണ്. കൂടാതെ സീസൺ കാലത്ത് ബസിലും മറ്റും പോകാമെന്ന് തീരുമാനിച്ചാലും ബസ് ടിക്കറ്റുകൾക്കും ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. പതിവ് തീവണ്ടികളിൽ വേഗത്തിൽ ടിക്കറ്റ് തീരുന്നതിനാൽ പ്രത്യേക തീവണ്ടി സർവീസുകൾക്ക് ഇപ്പോൾ തന്നെ ഉപയോക്കാക്കളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.