ബെംഗളൂരു ∙ നവീകരണം പുരോഗമിക്കുന്ന കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ സൗരോർജത്തിലേക്ക് മാറുന്നു. ആവശ്യമായ വൈദ്യുതിയുടെ 72 ശതമാനവും സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് ദക്ഷിണ പശ്ചിമ റെയിൽവേ. ഓരോ മാസവും സ്റ്റേഷനിൽ 3.1 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിൽ 2.25 ലക്ഷം യൂണിറ്റ് വൈദ്യുതി റൂഫ് ടോപ്പ് സൗരോർജ പാനൽ വഴി ഉൽപാദിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിദിനം 600 കിലോ ലീറ്റർ മലിന ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റും കന്റോൺമെന്റ് സ്റ്റേഷനിൽ നിർമിക്കുന്നുണ്ട്. ഇവിടെ മഴവെള്ളം ശേഖരിക്കാനാകും. 484.58 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരിക്കുന്നത്. സ്റ്റേഷന്റെ ഇരു വശങ്ങളിലും പുതിയ കെട്ടിടങ്ങൾ വരും. തെക്കുഭാഗത്തെ കെട്ടിടങ്ങളുടെ നിർമാണം ഓഗസ്റ്റോടെ പൂർത്തിയാകും. വടക്കു ഭാഗത്തെ നിർമാണം 30% പൂർത്തിയായി. ഇവിടെ അടുത്ത വർഷത്തോടെയേ നിർമാണം പൂർത്തിയാകൂ.
സർക്കുലർ റെയിൽ: ഡിപിആർ ഓഗസ്റ്റിൽ : സർക്കുലർ റെയിൽ പദ്ധതിക്കുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് ബെംഗളൂരു ഡിവിഷനൽ മാനേജർ അശുതോഷ് കുമാർ സിങ് അറിയിച്ചു. ബെംഗളൂരുവിനു സമീപത്തെ 5 ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് സർക്കുലർ റെയിൽവേ പദ്ധതി. നഗരത്തെ ചുറ്റിയുള്ള ദൊഡ്ഡബെല്ലാപുര, ചിക്കബെല്ലാപുര, ഗൗരിബിദന്നൂർ, ഹൊസ്കോട്ടെ, ബംഗാർപേട്ട്, തുമക്കൂരു, ഹീലലിഗെ, സോലൂർ, നിദവന്ദ എന്നിവിടങ്ങളിലൂടെ സർക്കുലർ ഇടനാഴി കടന്നു പോകും. റെയിൽപാത നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി വരികയാണ്