പത്തനംതിട്ട : ശബരിമലയില്‍ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച മണികള്‍ നല്‍കിയത് ബാംഗ്ലൂർ വ്യവസായിയായ അജികുമാർ. ശബരിമലയിലേക്ക് രണ്ടു മണികള്‍ നല്‍കിയെന്ന് അജികുമാറിന്റെ ഭാര്യ സുമംഗല റിപ്പോർട്ടറിനോട് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോണ്‍സർഷിപ്പിനായി സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് മണികള്‍ സംഭാവന നല്‍കിയത്. പേര് വെയ്ക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും 2017ലാണ് മണികള്‍ നല്‍കിയതെന്നും സുമംഗല പറഞ്ഞു. ഇപ്പോള്‍ ശബരിമലയില്‍ ഉള്ള രണ്ടു മണികള്‍ അജികുമാർ നല്‍കിയതാണെന്നും ഇവർ കൂട്ടിച്ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി അജികുമാർ പരിചയത്തിലാകുന്നത് മണിയുടെ സ്‌പോണ്‍സർഷിപ്പുമായി ബന്ധപ്പെട്ടാണെന്നും ഇവർ പറഞ്ഞു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികള്‍ കൊണ്ടുപോകുമ്ബോള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അജികുമാർ ഉണ്ടായിരുന്നു. തന്റെ ബന്ധുവായ വാസുദേവനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയപ്പെടുത്തിയത് അജികുമാറാണ്.
സ്വർണപ്പാളി കൊണ്ടുപോയി പൂജിച്ച സമയത്തെല്ലാം അജികുമാർ കൂടെയുണ്ടായിരുന്നു. എന്നാല്‍ സ്വർണപ്പാളിക്കോ വാതിലിനോ സംഭാവന നല്‍കിയതായി തനിക്കറിയില്ലെന്നും സുമംഗല വ്യക്തമാക്കി. 35 ലക്ഷം രൂപ സ്വർണപ്പാളി നിർമാണത്തിനായി അജികുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ അനില്‍ കുമാർ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലെന്നാണ് ഭാര്യ സുമംഗല പറഞ്ഞത്.