Home Featured ഒന്നര ലക്ഷം ഡെപ്പോസിറ്റ്, തിരികെ കിട്ടിയത് 68,000 മാത്രം; ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുന്നവരെ വീട്ടുടമകള്‍ തട്ടിപ്പിന് ഇരയാക്കുന്നത് ഇങ്ങനെ

ഒന്നര ലക്ഷം ഡെപ്പോസിറ്റ്, തിരികെ കിട്ടിയത് 68,000 മാത്രം; ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുന്നവരെ വീട്ടുടമകള്‍ തട്ടിപ്പിന് ഇരയാക്കുന്നത് ഇങ്ങനെ

by admin

അപ്പാർട്ടുമെന്റുകളും വീടുമെല്ലാം വാടകയ്ക്കെടുക്കുമ്ബോള്‍ നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുകയെന്നത് വലിയ പ്രയാസമാണ് ബെംഗളൂരു നഗരത്തില്‍.അപ്പാര്‍‌ട്ടുമെന്റുടമകള്‍ പലപ്പോഴും ഇക്കാര്യത്തില്‍ അന്യായമായ നിലപാടുകളാണ് എടുക്കാറ്. ഇതില്‍ മലയാളികള്‍ അടക്കമുള്ള മറ്റ് സംസ്ഥാനക്കാരാണ് ദുരിതത്തിലാകാറ്. ദീർഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം വീണ്ടും സജീവമായ ചർച്ചയിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍.

ഇതിന് കാരണമായത് ബെംഗളൂരുവിലെ സർജാപൂരില്‍ താമസക്കാരനായ ശ്രാവണ്‍ ടിക്കൂ എന്നയാളുടെ ലിങ്ക്ഡിൻ പോസ്റ്റാണ്.ശ്രാവണിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: സർജാപൂർ റോഡിലെ 2BHK ഫ്ലാറ്റില്‍ നിന്ന് കുറെക്കൂടി വലിയ വീട്ടിലേക്ക് മാറിയതാണ് ശ്രാവണ്‍. സർജാപൂരിലെ വീടിന്റെ അറ്റകുറ്റപ്പണികളെല്ലാം താൻ തന്റെ കൈയില്‍ നിന്ന് പണമെടുത്താണ് ചെയ്തിരുന്നത്. ഒടുവില്‍ വീട് ഒഴിയുന്ന വേളയില്‍ ശ്രാവണ്‍ താൻ നല്‍കിയ ഒന്നര ലക്ഷം രൂപ സെക്ടൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു.

അവർ മുഴുവൻ പണവും തിരികെ നല്‍കാൻ വിസമ്മതിച്ചു. പെയിന്റിങ് ചാർജായി 55000 പിടിച്ചു. മറ്റ് കാരണങ്ങള്‍ പറഞ്ഞ് 25000വും. ലിഫ്റ്റ് ഉപയോഗിച്ചതിന് 2000 രൂപയും പിടിച്ചു. ആകെ 82,000. ബാക്കി 68,000 രൂപ മാത്രമാണ് തിരികെ ലഭിച്ചത്.ഇത് ബെംഗളൂരുവില്‍ ഒറ്റപ്പെട്ട സംഭവമല്ല. 1BHK വീടെടുത്ത് താമസിക്കുന്നവർ മുതല്‍ വലിയ ഫ്ലാറ്റുകളില്‍ താമസിക്കുന്നവർ വരെയുള്ളവർക്ക് ഇത്തരം ചൂഷണങ്ങള്‍ എല്ലായ്പ്പോഴും നേരിടേണ്ടി വരാറുണ്ട്. കൈയൂക്ക് പ്രയോഗിക്കാൻ മടിയില്ലാത്തവരും, സ്ഥലത്ത് അധികാരവരുമായ ആളുകള്‍ക്കൊഴികെ എല്ലാവർക്കും പണം നഷ്ടമായിരിക്കും.

അപൂർവ്വമായി നല്ല വീട്ടുടമകളും ഉണ്ടെന്നത് വിസ്മരിക്കാനാവില്ല. രണ്ടുദിവസം മുമ്ബ് ശ്രാവണ്‍ ടിക്കൂവിന്റെ ലിങ്ക്ഡിൻ പോസ്റ്റ് വൈറലായപ്പോള്‍ ഈ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. റഷാദ് റഹീം എന്നയാള്‍ ശ്രാവണിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: “ബെംഗളൂരുവിലേക്ക് കുടിയേറിയ മിക്ക ആളുകളും ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.” മനീഷ് ഹോലെ എന്ന മറ്റൊരു ലിങ്ക്ഡിൻ ഉപയോക്താവ് പറയുന്നത് ഇങ്ങനെ: “2017 വരെ ഞാൻ ബെംഗളൂരുവില്‍ ഉള്ളപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി.

കഥ ഇപ്പോഴും തുടരുന്നതായി മനസ്സിലാക്കുന്നു. ബെംഗളൂരു ഒരു നഗരമെന്ന നിലയില്‍ വളരെ മനോഹരവും ഊഷ്മളവുമാണ്, പക്ഷേ വീട്ടുടമസ്ഥർ അത്ര നല്ല നിലപാടുള്ളവരല്ല. ബെംഗളൂവിലെ വാടകക്കാർ നേരിടുന്ന ഒരു വലിയ വെല്ലുവിളി അവർക്ക് പരാതിപ്പെടാൻ ആരുമില്ല എന്നതാണ്.”കരാർ എഴുതിയിട്ടുണ്ടെങ്കിലും വീട്ടുടമകള്‍ അതിനെയൊന്നും മാനിക്കാറില്ല. വാടകക്കാർക്കുള്ള ഏക പോംവഴി നിയമപരമായി നീങ്ങുക എന്നതാണ്. ബെംഗളൂരുവില്‍ ജോലിത്തിരക്കുകള്‍ക്കും, സമ്മർദ്ദങ്ങള്‍ക്കും.

അതിജീവന പ്രശ്നങ്ങള്‍ക്കുമിടയില്‍ കഴിയുന്നവർ അതിന് മെനക്കെടാറില്ല എന്നതാണ് വസ്തുത.’റെന്റല്‍ ഡെപ്പോസിറ്റ് ട്രാപ്പ്’ അഥവാ ‘വാടകക്കെണി’ എന്നാണ് ഈ പ്രശ്നത്തെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ എകെ മന്ഥൻ വിശേഷിപ്പിക്കുന്നത്. ബെംഗളൂരുവിലെ ഏറ്റവും വലിയ സ്കാം ആണ് ഈ വാടകക്കെണിയെന്ന് അദ്ദേഹം പറയുന്നു. വീടിന് കേടുപാടുകള്‍ പറ്റിയെന്നും, വൃത്തികേടായ ചുവരുകള്‍ പെയിന്റടിക്കണമെന്നും മറ്റും പറഞ്ഞാണ് തുക പിടിച്ചുവെക്കുക. ചിലർക്ക് ഡെപ്പോസിറ്റ് തുക ഒട്ടുമേ തിരിച്ചുകിട്ടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

ചില വീട്ടുടമകള്‍ പണം തിരികെ തരാതെ ഏറെനാള്‍ ചുറ്റിക്കും. വീട് വൃത്തിയായി സൂക്ഷിച്ചില്ലെന്ന പ്രശ്നം ഉന്നയിച്ചാണ് പലപ്പോഴും പെയിന്റിങ് ചാർജ് ഇടാക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ പെയിന്റടിക്കാൻ വരുന്ന ചെലവുകളെക്കാളും കൂടുതലായിരിക്കും. ചുവരില്‍ വര വീണുവെന്നും മറ്റും ചൂണ്ടിക്കാട്ടി വലിയ തുക പിടിക്കുന്നവരുണ്ട്.എത്ര തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി പിടിക്കുക എന്ന കാര്യത്തില്‍ യാതൊരു വ്യവസ്ഥയും പാലിക്കപ്പെടാത്ത നഗരം കൂടിയാണ് ബെംഗളൂരു.

വളരെ ചുരുക്കം ചിലർ മൂന്നു മാസത്തെ വാടക സെക്യൂരിറ്റിയായി ചോദിക്കുന്നവരുണ്ട്. ആറ് മാസത്തെ വാടകയും, പത്ത് മാസത്തെ വാടകയുമെല്ലാം ചില വീട്ടുടമകള്‍ സെക്യൂരിറ്റിയായി ചോദിക്കുന്നു. 40,000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെ ഇങ്ങനെ വാങ്ങി വെക്കും. ഇതില്‍ നിന്നാണ് വീടൊഴിയുമ്ബോള്‍ വ്യവസ്ഥയില്ലാതെ പണം പിടുങ്ങുക.വീട്ടുടമകളില്‍ നിന്നുള്ള ഇത്തരം പെരുമാറ്റങ്ങളില്‍ ഇച്ഛാഭംഗം വന്ന് ബെംഗളൂരുവില്‍ സ്വന്തമായി ഫ്ലാറ്റെടുക്കാൻ തീരുമാനിച്ചവർ വരെയുണ്ട്. ഡെപ്പോസിറ്റില്ല, വാടകയില്ല, നോണ്‍ വെജ് ഭക്ഷണം കഴിക്കാൻ തടസ്സമില്ല തുടങ്ങിയ നിരവധി ഗുണങ്ങള്‍ സ്വന്തം ഫ്ലാറ്റുണ്ടെങ്കില്‍ ലഭിക്കുന്നു എന്നതാണ് ആകർഷണം.

എന്താണ് വാടകക്കാർക്ക് ചെയ്യാനാവുക?സമയവും കുറച്ച്‌ പണവും മുടക്കാൻ കഴിയുമെങ്കില്‍ നിയമപരമായിത്തന്നെ ഇത്തരം വീട്ടുടമകളെ നേരിടാൻ കഴിയും. ചില കേസുകളില്‍ വാടകക്കാർക്ക് പോലീസ് സ്റ്റേഷനുകളില്‍ നിന്നു തന്നെ നീതി ലഭിച്ചേക്കും. എന്നാല്‍ കർണാടകയിലെ സ്റ്റേഷനുകളുടെ സ്ഥിതിഗതികള്‍ അറിഞ്ഞു തന്നെ വേണം ആ വഴിക്ക് നീങ്ങാൻ. സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് നിഷേധിക്കപ്പെട്ടാല്‍ പോലീസ് റിപ്പോർട്ട് കോടതിയില്‍ സഹായകമാകും. ഈ കേസുകള്‍ സാധാരണ ഗതിയില്‍ ഒരു സിവില്‍ കേസായാണ് കോടതികളില്‍ വരിക. അഭിഭാഷകരെ സമീപിച്ചാല്‍ അവർ വക്കീല്‍ നോട്ടീസ് അയയ്ക്കാൻ സഹായിക്കും. ഈ വക്കീല്‍ നോട്ടീസില്‍ തന്നെ ഒട്ടുമിക്ക വീട്ടുടമകളും വഴിക്ക് വരും. വാടകക്കരാർ കൃത്യമായി എഴുതിക്കാനും, അത് സമയാസമയങ്ങളിലും പുതുക്കാനും പ്രത്യേക ശ്രദ്ധ വേണം.

You may also like

error: Content is protected !!
Join Our WhatsApp Group