ബെംഗളൂരു∙ അപ്പാർട്മെന്റ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജൈവവള (കംപോസ്റ്റ്) ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കംപോസ്റ്റ് യൂണിറ്റ് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. ഉൽപാദിപ്പിക്കുന്ന വളം കൂട്ടായ്മകൾ വഴി വിൽപന നടത്താനും അവസരമുണ്ട്. വൻകിട അപ്പാർട്മെന്റുകളിലെല്ലാം കംപോസ്റ്റ് നിർമാണ പ്ലാന്റുകൾ നിർബന്ധമാണ്. പ്രതിദിനം 100 കിലോയിൽ കൂടുതൽ ജൈവമാലിന്യം പുറംതള്ളുന്ന വൻകിട അപ്പാർട്മെന്റുകൾ ബിബിഎംപി സർവേ നടത്തി കണ്ടെത്തുകയും ചെയ്തു.
കർണാടക കംപോസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിൽ നഗരത്തിലെ 12 സംസ്കരണ പ്ലാന്റുകളിലായി പ്രതിദിനം 5000–6000 ടൺ ഖര,ദ്രവ മാലിന്യങ്ങളാണ് എത്തുന്നത്. ഇത് ജൈവവളമാക്കി മാറ്റാൻ ചുരുങ്ങിയത് 3 ആഴ്ച വരെ വേണ്ടിവരും. ഉറവിട മാലിന്യം സംസ്കരണം വ്യാപകമാക്കിയാൽ നഗരം നേരിടുന്ന മാലിന്യ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. കൂടാതെ പാർക്കുകളിലും വീടുകളിലും നിറയുന്ന കരിയില സംസ്കരിച്ച് വളമായി വിൽക്കുന്ന റസിഡന്റ്സ് അസോസിയേഷനുകളും കൂട്ടായ്മകളും സജീവമാണ്.