നഗരത്തില്‍ ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാൻ ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരി നാഥ് നിർദേശം നല്കി.ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റില്‍ നടന്ന (ബി.എസ്.ഡബ്ല്യു.എം.എല്‍) ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് മഴ തുടങ്ങിയ സാഹചര്യത്തില്‍ ഡെങ്കി തടയുന്നതിനുള്ള ബോധവത്കരണം നടത്തുക, ശുചിത്വം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവും കൊതുകുകള്‍ പെരുകുന്ന സാഹചര്യവും തടയുക എന്നീ നിർദേശങ്ങളും അദ്ദേഹം നല്കി.
ആരോഗ്യ വകുപ്പ്, ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ്, വനംവകുപ്പ്, ബംഗളൂരു മാലിന്യ നിര്‍മാർജന വകുപ്പ്, റോഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വകുപ്പ് എന്നീ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണമെന്നും ഡെങ്കി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൊതുകുകളുടെ വര്‍ധന തടയണമെന്നും തുഷാര്‍ ഗിരി നാഥ് പറഞ്ഞു.കൊതുകുകളുടെ ലാര്‍വയുള്ള സ്ഥലങ്ങള്‍ നിരീക്ഷിച്ച് കീടനാശിനികള്‍ സ്പ്രേ ചെയ്യണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ ഗുപ്ത പറഞ്ഞു.അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ പനി നിർണയിക്കാനുള്ള ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വൃത്തിഹീനമായി കിടക്കുന്ന സാഹചര്യം നിലനില്ക്കുന്നുവെങ്കില് പിഴ ചുമത്തും.
കൂടാതെ ഇത്തരം സ്ഥലങ്ങളില്‍ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ സ്പ്രേ ചെയ്യണം. ഡെങ്കി കേസുകള്‍ പരിശോധിക്കാനായി മാത്രം ബി.ബി.എം.പിയുടെ ഓരോ സോണുകളിലും പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കും.കൂടാതെ ഡെങ്കി പരിശോധിക്കാനായി പ്രത്യേകം കിറ്റുകളും നല്‍കും. എട്ട് എന്റമോളജിസ്റ്റുകളെയും നിയോഗിക്കും. അപ്പാര്‍ട്മെന്റ് അസോസിയേഷനുകള്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും ഒഴിഞ്ഞ ചെടിച്ചട്ടികള്‍, അഴുക്കുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അപ്പാര്‍ട്മെന്റുകളിലെ വാട്ടര്‍ ടാങ്കുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണമെന്നും കൊതുകുകളുടെ ജീവിതചക്രം തടസ്സപ്പെടുത്തുന്നതിനും അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി ഓരോ നിലയിലും ഇക്കോ ബയോ ട്രാപ്പുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്കി.
ബംഗളൂരുവില്‍ 2022ല്‍ 2335 ഉം 2023ല്‍ 11,136ഉം 2024ല്‍ 15,282ഉം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഇതുവരെ 329 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.