ഡിജിറ്റല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി മാണ്ഡ്യ ജില്ലയില്‍ ബാങ്ക് മാനേജരുടെ 56 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നുപേർ അറസ്റ്റില്‍.ഒൻപത് മാസത്തെ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ പിടിയിലായത്.ബാങ്ക് ഓഫ് ബറോഡയിലെ വനിതാ മാനേജരാണ് തട്ടിപ്പിനിരയായത്. സിബിഐയിലെ ഉദ്യോഗസ്ഥരായി വേഷംമാറിയ സൈബർ കുറ്റവാളികള്‍ വീഡിയോ കോളിലൂടെ ഇവരെ ബന്ധപ്പെടുകയും കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തു. ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകള്‍ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.
അറസ്റ്റ് ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. പരിശോധിച്ച് ആശയക്കുഴപ്പം നീക്കിയശേഷം വൈകീട്ടോടെ തുക തിരികെനല്‍കാമെന്ന് തട്ടിപ്പുകാർ അവർക്ക് വാഗ്ദാനം നല്‍കി. ഇതോടെ, മാനേജർ പണം ട്രാൻസ്ഫർ ചെയ്തു.പണം പ്രതികള്‍ 29 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ബാങ്ക് മാനേജർ മാണ്ഡ്യയിലെ സൈബർ ഇക്കണോമിക് ആൻഡ് നർക്കോട്ടിക് (സിഇഎൻ) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളായ ഗോപാല്‍ ബിഷ്ണോയിയെ പോലീസ് സംഘം ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു.ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മഹിപാല്‍ ബിഷ്ണോയി, ജിതേന്ദ്ര സിങ് എന്നിവരും പിടിയിലായി. പണം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്തതിനാല്‍ പോലീസിന് 1.5 ലക്ഷം രൂപ മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ.