കൊണ്ടോട്ടി: യാത്രയ്ക്കിടെ കേടായ ബസിൽനിന്ന് ജീവനക്കാർ മുങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. പകരം സംവിധാനമൊരുക്കാനോ നഷ്ടപരിഹാരം നൽകാനോ ട്രാവൽ ഏജൻസി തയ്യാറാകുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് ബസിലുണ്ടായിരുന്നവരിൽ ഏറെയും.
കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു പോയ ഭാരതി ട്രാവൽസിന്റെ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബസാണ് ഗുണ്ടൽപേട്ടിനു സമീപം കേടായത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ എത്തുമെന്നുപറഞ്ഞ് കോഴിക്കോട്ടുനിന്ന് 700 മുതൽ 1500 രൂപവരെ ഈടാക്കിയാണ് ബസിൽ യാത്രക്കാരെ കയറ്റിയിരുന്നത്. എന്നാൽ രാവിലെയായിട്ടും ഗുണ്ടൽപേട്ടിൽ എത്തിയതേയുള്ളൂ. ബസ് കേടായ ഉടനെ ഡ്രൈവറും മറ്റു രണ്ടു ജീവനക്കാരും കടന്നുകളഞ്ഞതോടെ യാത്രക്കാർ സംഘടിച്ച് മിനി ബസ് വിളിച്ചാണ് ബെംഗളൂരുവിലേക്കു പോയത്.
സമയത്തിന് ബെംഗളൂരുവിൽ എത്താത്തതിനാൽ യാത്രക്കാർക്ക് പല കഷ്ടനഷ്ടങ്ങളുമുണ്ടായി.
ഭാരതി ട്രാവൽസിന്റെ കലാസിപ്പാളയത്തെ നവാബ് ഹൈദരലി ഖാൻ റോഡിലെ ഓഫീസിൽ പോയി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് വാഹനമുടമയ്ക്കും ട്രാവൽ ഉടമയ്ക്കുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.