കല്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളുമടക്കം മൂന്ന് സ്ത്രീകളെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച യുവാവ് പിടിയില്‍. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായത്. ഭാര്യ മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും നിലവില്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കേണിച്ചിറ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ജിനുവുമായി ഏറെനാളായി സുമതി അകന്നുകഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.