Home Featured ഐപിഎല്‍ ദുരന്തം; ബെംഗളൂരുവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഇരട്ടി ശേഷിയുള്ള പുതിയ സ്റ്റേഡിയം വരുന്നു

ഐപിഎല്‍ ദുരന്തം; ബെംഗളൂരുവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഇരട്ടി ശേഷിയുള്ള പുതിയ സ്റ്റേഡിയം വരുന്നു

by admin

ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ വന്‍ ദുരന്തത്തെ തുടര്‍ന്നാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.ജൂണ്‍ നാലിനാണ് ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നടുക്കത്തിലാഴ്ത്തി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. ഐപിഎല്ലില്‍ ആദ്യമായി കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ വേളയിലായിരുന്നു ദുരന്തം. സ്ത്രീകളും കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. അന്നേ ദിവസം നഗരത്തില്‍ ഉടനീളം അനുഭവപ്പെട്ട തിരക്കു മൂലം രക്ഷാപ്രവര്‍ത്തനവും വൈകാന്‍ കാരണമായിരുന്നു.ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെയും വിമര്‍ശനം രൂക്ഷമായിരുന്നു. തിക്കും തിരക്കും ഒഴിവാക്കാന്‍ സ്റ്റേഡിയത്തിലും നഗരത്തിലും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രധാനമായും ആരോപണമുയര്‍ന്നത്.ഈ സാഹചര്യത്തിലാണ് ബെംഗളുരുവിന്റെ ഹൃദയഭാഗത്തു നിന്നു മാറി പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 60000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനാണ് പദ്ധതി.

ആരാധകരുടെ തിരക്ക് ഒഴിവാക്കാനും പരിപാടികളുടെ സുരക്ഷ വര്‍ധിപ്പിക്കാനും വേണ്ട ക്രമീകരണങ്ങളോടെയായിരിക്കും പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായത് പോലുള്ള ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം കോടി രൂപയുടെ നവീകരണ പദ്ധതികളാണ് പ്രഖ്യാപിച്ചത്.സ്റ്റേഡിയം നിര്‍മാണത്തിനൊപ്പം ഫ്‌ളൈഓവറുകള്‍, ടണല്‍ റോഡുകള്‍, പൊതു ഗതാഗതം എന്നിവ മെച്ചപ്പെടുത്താനും തീരുമാനമായി. അതേസമയം പുതിയ സ്റ്റേഡിയത്തിന്റെ സ്ഥാനം സര്‍ക്കാര്‍ ഇതു വരെ പരസ്യമാക്കിയിട്ടില്ലെങ്കിലും സ്ഥലം കണ്ടെത്തിയതായി ശിവകുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

ബെംഗളൂരുവില്‍ ഒരു പുതിയ സ്റ്റേഡിയത്തിനായി സ്ഥലം അന്തിമമാക്കിയിട്ടുണ്ട്. 60000 സീറ്റുകളാണ് സ്റ്റേഡിയത്തിന്റെ നിര്‍ദിഷ്ട ശേഷി. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവയ്ക്കും എന്നും ശിവകുമാര്‍ അറിയിച്ചു.ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടാകുന്നത്. മൂന്നു ലക്ഷത്തിലധികം ആരാധകരാണ് അന്ന് വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവില്‍ എത്തിയത്. പരിപാടി ആസൂത്രണം ചെയ്യുന്നതിലുള്ള പിഴവും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്തതും ദുരന്തത്തിനു കാരണമായി.

സര്‍ക്കാര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം എടുക്കണമെന്ന് ബിജെപി അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ബെംഗളൂരുവിന്റെ ഹൃദയഭാഗത്താണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 35000 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ ദുരന്ത ദിനമായ ജൂണ്‍ നാലിന് സര്‍ക്കാരിന്റെ കണക്കൂ കൂട്ടലുകള്‍ക്കപ്പുറം മൂന്നു ലക്ഷത്തിലധികം പേര്‍ കളി കാണാന്‍ എത്തി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

ഇത്തരം ഒരു ദുരന്തം ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നഗര മധ്യത്തില്‍ നിന്ന് സ്റ്റേഡിയം മാറ്റുന്നതിനെ കുറിച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുന്നത്.ദുരന്തത്തെ തുടര്‍ന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group