കണ്ണൂർ: കണ്ണൂരില്‍ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ആദ്യം കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്നലെ വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തില്‍ നിന്നും കുട്ടിക്ക് രോഗം ബാധിച്ചതാകാമെന്ന് സംശയം.
അമീബിക് മസ്തിഷ്ക ജ്വരം വലിയ ആശങ്കയായി പടരുമ്ബോള്‍ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കുളിക്കുമ്ബോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്.
രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാല്‍ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.