മുംബൈ: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ബസ് എ350 വിമാനം പുറത്തിറക്കിയത്.
ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും.
ബെംഗളൂരുവില്‍ നിന്ന് രാവിലെ 7.05-നാണ് വിമാനം പുറപ്പെടുന്നത്. 8.50-ന് മുംബൈയില്‍ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് തുടരും. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എ350 ഫീച്ചർ ചെയ്യുന്ന അത്യാധുനിക സാങ്കേതിക വിദ്യ അനുഭവിക്കാൻ അവസരമുണ്ട്.
തുടർന്നുള്ള ഘട്ടത്തില്‍ ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളില്‍ എ350 വിന്യസിക്കപ്പെടും. ഇത് എയർ ഇന്ത്യയുടെ വളർന്നുവരുന്ന വൈഡ്-ബോഡി ഫ്ലീറ്റിന്റെ വിപുലീകരണത്തിന് സംഭാവന നല്‍കും. ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോള്‍സ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ല്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന് 9,700 നോട്ടിക്കല്‍ മൈല്‍ (18,000 കി.മീ) വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കും, ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും നോണ്‍സ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 ഉണ്ടാകും.