കൊച്ചി: മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനേത്രി കെപിഎസി ലളിതയുടെ വിയോഗത്തിൽ വേദനയോടെ സിനിമാ ലോകം. ചേച്ചീ എന്നാണ് വിളിച്ചിരുന്നത് എങ്കിലും അമ്മയെ പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നത് എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടിയും ഒരു വലിയ കാലഘട്ടത്തിന്റെ നടിയാണ് കെപിഎസി ലളിതയെന്ന് മോഹന്‍ലാലും പ്രതികരിച്ചു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ, സുരഭി ലക്ഷ്മി, ആസിഫ് അലി, ബി ഉണ്ണിക്കൃഷ്ണൻ, കമൽ അടക്കമുളളവർ കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു.
”വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം” എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. ഒരു വലിയ കാലഘട്ടത്തിന്റെ നടിയാണ് കെപിഎസി ലളിതയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഒരുപാട് പേര് കൊഴിഞ്ഞ് പോയിക്കോണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച പ്രതിഭയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അനുസ്മരിച്ച് മുഖ്യമന്ത്രി അടക്കമുളളവർ
ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ‘നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും’ മുഖ്യമന്ത്രി അനുസ്മരിച്ചു. കെപിഎസി ലളിതയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു. നഷ്ടമായത് മലയാള സിനിമയിലെ അതുല്യപ്രതിഭയെ ആണെന്നും സുധാകരൻ പറഞ്ഞു.
മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) . കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ, നാലു സഹോദരങ്ങൾ, ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ, രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങി.
ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കുട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.
1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു. സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക് കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ. അതിനു ശേഷം സിനിമയിൽ സജീവമായി. 1978 ൽ ഭരതനെ വിവാഹം കഴിച്ചു.
ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (3020), 1991 കടിഞ്ഞൂൽ കല്യാണം ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മീകച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.
നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.
- ‘ലാലേട്ടന് ആര്‍ര്‍റാടുകയാണ്’; ആറാട്ടിനെതിരായ ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാള്‍ പോരാട്ടം; ആ പച്ച ടീഷര്‍ട്ടുകാരനെ ട്രോളിയവര്‍ ഇതറിഞ്ഞോ; സന്തോഷ് മാത്യു വര്‍ക്കി നിസാരക്കാരനല്ല; ഉന്നത ബിരുദങ്ങളുള്ള സാഹിത്യകാരന്
- ‘കചാ ബദാം’ തരംഗമാകുമ്പോള്‍ തന്റെ തൊഴില്‍ നിര്‍ത്തുന്നതായി ഭൂപന്‍ ഭട്യാകര്‍
- ഒറിജിനലിനെ കൊന്നു കൊല വിളിച്ചിട്ടുണ്ട്, അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് ട്രെയിലർ പുറത്ത്, ശ്വാസം മുട്ടി മലയാളികൾ, ട്രെയിലർ കാണാം