വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’എന്നാണ് ചിത്രത്തിന്റെ പേര്. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്കിൽ നിന്നും വ്യക്തമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു.
വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ആണ് ഡിഒപി. സിബി മാത്യു അലക്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡോ. അജിത് ജോയ് ആണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ നിർമ്മാണം.
അതേസമയം, ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാരായി എത്തിയത്. ‘അരുണ്‍ നീലകണ്ഠൻ’ എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്ന നേട്ടവും ഹൃദയം നേടിയിരുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചു; പതിനാറുകാരന് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരുക്ക്
വീടിനുള്ളില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും ബന്ധുവിനും ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്നും വീടിന്റെ ചുമരുകളും കോണ്‍ക്രീറ്റ് സ്ലാബും ഉള്‍പ്പടെ തകര്‍ന്നതായും പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച ഒമേന്ദ്രയുടെ കഴുത്തിനും മുഖത്തും നെഞ്ചിലും സാരമായ പരുക്ക് പറ്റിയിരുന്നു. ഒമേന്ദ്രയും അമ്മയും ഒരു ബന്ധുവും ഒമേന്ദ്രയുടെ സുഹൃത്ത് കരണുമാണ് സംഭവ സമയം മുറിയില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒമേന്ദ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ശക്തമായ സ്‌ഫോടന ശബ്ദത്തോടെയാണ് ടിവി പൊട്ടിത്തെറിച്ചതെന്ന് വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന കുടുംബാംഗം പറഞ്ഞു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ പുക ഉയരുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ സ്ത്രീ പ്രതികരിച്ചു. വലിയ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങി. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം എന്നാണ് കരുതിയത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുത്ത വീട്ടില്‍ നിന്ന് പുക ഉയരുന്നതാണ് കണ്ടതെന്നും അയല്‍വാസി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറയിച്ചു.