കൊച്ചി: അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ മൂന്നാം തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് എംവിഡി കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ആർടി ഓഫീസിൽ നിന്ന് സുരാജിന് നോട്ടീസ് നൽകിയിരുന്നു. താരത്തിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒയ്ക്ക് മടക്ക തപാലിൽ ലഭിക്കുകയാണ് ചെയ്തിരുന്നു. തുടർന്ന് മറുപടി ലഭിക്കാതായതോടെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചു.
മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകാനും തീരുമാനമായിരുന്നു.
അപകടത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയെന്ന് ആരോപിച്ച് സുരാജ് വെഞ്ഞാറമൂട് നല്കിയ പരാതിയില്‍ കാക്കാനാട് സൈബര്‍ പോലീസ് കേസെടുത്തിരുന്നു. അപകടത്തിന് ശേഷം മൂന്ന് ദിവസത്തോളം തന്റെ ഫോണിലേക്കും വാട്സാപ്പിലേക്കും അജ്ഞാത നമ്പരുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും വരുന്നെന്നാണ് താരത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.