തെന്നിന്ത്യൻ സിനിമാ താരം ശ്രീകാന്തിനെ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോർട്ട്. താരത്തെ പൊലീസ് സംഘം ചോദ്യം ചെയ്യുന്നതായി ചില മാദ്ധ്യമങ്ങളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഒരു ബാറിലുണ്ടായ അടിപിടിക്കേസില്‍ പിടികൂടിയ മുൻ എഐഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.മുൻ എഐഡിഎംകെ അംഗമായ പ്രസാദിനെ നുങ്കമ്ബാക്കത്തെ ഒരു ബാറിലുണ്ടായ അടിപിടിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ലഹരി ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കേസെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നടൻ ശ്രീകാന്തിന് ലഹരി നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. പൊലീസ് അന്വേഷണത്തില്‍ ശ്രീകാന്ത് ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപ നല്‍കി വാങ്ങിയെന്ന് ന്യൂസ് 18 തമിഴ് റിപ്പോർട്ട് ചെയ്യുന്നു.വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശ്രീകാന്തിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
നുങ്കമ്ബാക്കത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം മയക്കുമരുന്ന് പരിശോധനയ്ക്കായി ശ്രീകാന്തില്‍ നിന്ന് രക്തം എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. രക്തപരിശോധനാ ഫലം പുറത്തുവന്നാലേ താരത്തിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. അതേസമയം, കേസുമായി ബന്ധപ്പെട്ട് ശ്രീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ചെന്നൈയിലെ നുങ്കമ്ബാക്കത്ത് വച്ചാണ് എ.ഐ.എ.ഡി.എം.കെ ഐടി വിംഗ് അംഗമായിരുന്ന പ്രസാദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനാണ് പ്രസാദിന് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസും പ്രസാദിനെതിരെ നിലവിലുണ്ട്.