Home Featured കേരളത്തില്‍ നാലാം മുന്നണി; ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി

കേരളത്തില്‍ നാലാം മുന്നണി; ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി

by admin

കൊച്ചി: കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കിഴക്കമ്പലത്ത് ചേര്‍ന്ന പൊതുയോഗത്തിലാണ് മുന്നണി പ്രഖ്യാപനം നടക്കിയത്. ജനക്ഷേമ മുന്നണി എന്നാണ് ആം ആദ്മി-ട്വന്റി ട്വന്റി സഖ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭാവിയില്‍ കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ജനക്ഷേമ മുന്നണിക്ക് സാധിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതിയ്‌ക്കെതിരെ നിലനില്‍ക്കുന്നത് ആം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെട്ടു.

നേരത്തെ ദല്‍ഹിയില്‍ എന്ത് കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ വന്നതോടെ ദല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതി ഇല്ലാതാക്കുകയാണ് ദല്‍ഹിയില്‍ ആദ്യം ചെയ്തത്. ദല്‍ഹിയും പഞ്ചാബും ആം ആദ്മി സര്‍ക്കാരിന് കീഴില്‍ കുതിക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത് തന്നെ കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണെന്നും അത് കേരളത്തിലും സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷം മുമ്പ് തന്നെയും ആം ആദ്മി പാര്‍ട്ടിയെയും ആര്‍ക്കും അറിയില്ലായിരുന്നുവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കിഴക്കമ്പലത്തെ കിറ്റക്‌സ് ഗ്രൗണ്ടിലാണ് പരിപാടി ട്വന്റി ട്വന്റി-ആം ആദ്മി സംയുക്ത പൊതുസമ്മേളനം നടന്നത്. ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു അരവിന്ദ് കെജ്രിവാള്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

കേരളത്തിലെ അഴിമതി ഇല്ലാതാക്കേണ്ടെ എന്നും അതിന് ജനക്ഷേമ മുന്നണിയ്ക്ക് സാധിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കിറ്റക്‌സ് എം.ഡി സാബു എം ജേക്കബും വേദിയിലുണ്ടായിരുന്നു. മറ്റ് മുന്നണികള്‍ക്കൊപ്പമാണ് ജനങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അഴിമതിയ്ക്കും അക്രമത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ന് ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലും ഗോഡ്‌സ് വില്ലയിലും കെജ്രിവാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. കിറ്റക്‌സ് എം.ഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജ്രിവാളിന് വിശദീകരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തിയത്. ഞായറാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്തിരുന്നു. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സഖ്യം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പിനില്ലെന്ന് ഇരുകൂട്ടരും പിന്നീട് പറഞ്ഞു.

ട്വന്റി ട്വന്റിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇന്നത്തെ പൊതുയോഗത്തിനായി കിറ്റക്‌സ് പരേഡ് ഗ്രൗണ്ടില്‍ എത്തിയിരുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും ചെലുത്താന്‍ പറ്റില്ല എന്ന് വിലയിരുത്തിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആം ആദ്മി വിട്ടുനിന്നത്.

ഒരു സീറ്റ് കിട്ടിയത് കൊണ്ട് പ്രയോജനമില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നയം പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സാധാരണ മത്സരിക്കാറില്ല എന്നതാണെന്നുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനം വിശദീകരിച്ച് നേതാക്കള്‍ പറഞ്ഞിരുന്നത്. പഞ്ചാബില്‍ ഭരണം പിടിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനാണ് ആം ആദ്മി ശ്രമം. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആം ആദ്മി ഇതിനോടകം സ്വാധീനം വര്‍ധിപ്പിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group