ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ യാത്രക്കാരിയായ യുവതിയെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.നവംബർ ആറിന് ബെംഗളൂരു ചർച്ച് സ്ട്രീറ്റില്‍ നിന്ന് പിജിയിലേക്ക് റാപ്പിഡോ ടാക്സിയില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിട്ടത്.യാത്രയ്ക്കിടെ ഡ്രൈവർ യുവതിയുടെ കാലില്‍ സ്പർശിക്കുകയും പിന്നീട് അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.ചർച്ച് സ്ട്രീറ്റില്‍ നിന്ന് തൻ്റെ താമസസ്ഥലമായ പിജിയിലേക്ക് യാത്ര തിരിച്ച യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവർ മോശമായി പെരുമാറാൻ തുടങ്ങിയതായി യുവതിയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. യാത്രയ്ക്കിടെ ഡ്രൈവർ തൻ്റെ കാലില്‍ സ്പർശിച്ചുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവർ പിന്മാറിയില്ലെന്നും യുവതി പറയുന്നു. നഗരത്തില്‍ പുതുതായി എത്തിയതിനാലും സ്ഥലപരിചയം കുറവായതിനാലും ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടാൻ യുവതി മടിച്ചു.ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ യുവതി കരഞ്ഞതോടെയാണ് ഒരു വഴിയാത്രക്കാരൻ സംഭവത്തില്‍ ഇടപെട്ടത്. ഇതോടെ ഡ്രൈവർ മാപ്പ് പറയുകയും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, യാത്ര അവസാനിപ്പിച്ച് തിരികെ പോയതിന് പിന്നാലെ ഡ്രൈവർ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, യുവതി തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വീഡിയോ സഹിതം വിവരങ്ങള്‍ പങ്കുവെച്ചു. ഈ പോസ്റ്റ് വൈറലായതോടെയാണ് ബെംഗളൂരു പൊലീസ് വിവരങ്ങള്‍ തേടിയെത്തിയത്. പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഡ്രൈവർ ലോകേഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ വില്‍സണ്‍ ഗാർഡൻ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്.സംഭവത്തില്‍ റാപ്പിഡോ അധികൃതർ ഖേദം അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതമായ സേവനം ഉറപ്പാക്കുമെന്നും, ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പൊലീസിൻ്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരിക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍, പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ, ഇനി നിയമപരമായ നടപടികള്‍ പുരോഗമിക്കും. ടാക്സി ഡ്രൈവർമാരുടെ പെരുമാറ്റം സംബന്ധിച്ചുള്ള പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.