മംഗളൂരു: അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ വിഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവിനെ ദക്ഷിണ കന്നട ജില്ലയിലെ മുല്‍കി പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂനിറ്റ് അംഗവും കെമറാല്‍ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരിയാണ് (22) അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 11ന് കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ സംഘ്പരിവാര്‍ നേതാക്കളുടെ ഇടപെടലിന് വഴങ്ങി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രജ്വല്‍ എന്നയാള്‍ വെള്ളിയാഴ്ച നല്കിയ പരാതിയിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിൻ പറഞ്ഞു. മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.