ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ കോളേജ് ദിനാഘോഷത്തിനിടെ വിദ്യാർഥി കുത്തേറ്റുമരിച്ചു. ബാഗലൂരിലെ റേവ സർവകലാശാലയിലെ നാലാംവർഷ എൻജിനിയറിങ് വിദ്യാർഥി ഗുജറാത്ത് സ്വദേശി ഭാസ്കറാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഭാസ്കറിന് കുത്തേറ്റത്. ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരിച്ചു.
കോളേജിലെ രണ്ട് സംഘങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്തിൽനിന്ന് വിദ്യാർഥിയുടെ ബന്ധുക്കളെത്തിയശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
കോളേജിലെ സി.സി. ടി.വി. ദൃശ്യങ്ങളും സംഭവസമയത്ത് വിദ്യാർഥികൾ മൊബൈലിലെടുത്ത ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്. ഉടൻ പ്രതിയെ പിടികൂടുമെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. ലക്ഷ്മിപ്രസാദ് പറഞ്ഞു.