ബെംഗളൂരു: ആകാശത്തേക്ക് നോക്കിയിരിക്കുമ്പോള്‍, പെട്ടെന്ന് ഒരു അജ്ഞാത ദൃശ്യം കണ്ടാലോ? എന്താണെന്ന് പോലും നോക്കിയിട്ട് മനസ്സിലാവുന്നുമില്ല. ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ ഭയന്ന് പോകില്ലേ. തീര്‍ച്ചയായും ഭയക്കും. എങ്കില്‍ ബെംഗളൂരുകാര്‍ ആകാശത്ത് കണ്ട കാഴ്ച്ചയും സമാനമായ രീതിയിലുള്ളതായിരുന്നു. ആകാശത്ത് വാതിലിന്റെ രൂപത്തിലുള്ള ഒരു നിഴല്‍. ഇരുണ്ട് കിടക്കുന്നതിനിടയിലൂടെ ദൃശ്യമായതാണ് ഈ കാഴ്ച്ച.
സോഷ്യല്‍ മീഡിയയില്‍ വസീം എന്ന യൂസറാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 23ന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ വൈറലായിരിക്കുകയാണ്. എന്താണ് ഈ രൂപമെന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഈ വാതില്‍ പോലെയുള്ള ദൃശ്യം, ഏതെങ്കിലും കെട്ടിടത്തിന്റെ നിഴല്‍ ആണോ എന്നാണ് വസീം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ ഇതിന്റെ പിന്നിലുള്ള ശാസ്ത്രം എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ ഹെബ്ബാള്‍ ഫ്ളൈ ഓവറിന് സമീപമാണ് ഈ അജ്ഞാത നിഴല്‍ കണ്ടിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ മറ്റാരെങ്കിലും കണ്ടോ എന്ന് ചോദിച്ചിരിക്കുന്നത്. അരലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷനാവാമെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഒരുപാട് ഉയരമുള്ള കെട്ടിടങ്ങള്‍ സമീപത്തുണ്ടെന്നും ഇവര്‍ പറയുന്നു. ചിലര്‍ ഇതിന് കാരണവും വിശദീകരിച്ചു.
മഴയുള്ള ദിവസങ്ങളില്‍ മേഘങ്ങള്‍ രാത്രിയില്‍ താഴേക്ക് വരും. ഇത് ഊഷ്മാവ് കുറയുന്നത് കൊണ്ടാണ്. കെട്ടിടങ്ങളില്‍ കാണപ്പെടുന്ന പ്രകാശം ഇതില്‍ പ്രതിഫലിക്കും. അതാണ് ദൃശ്യമായി നമ്മള് കാണുന്നതെന്നും ഒരാള്‍ കുറിച്ചു. മറ്റൊരു യൂസര്‍ തനിക്ക് വേറൊരിടത്ത് ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടെന്നും കുറിച്ചു. ഈ അനുഭവം തനിക്കുണ്ടായിട്ടുണ്ട്. പക്ഷേ ഫിലിപ്പൈന്‍സിലെ മനിലയില്‍ വെച്ചാണ് അത് കണ്ടിട്ടുള്ളത്. അത് നഗരങ്ങളില്‍ കാണപ്പെടുന്ന ലൈറ്റുകളോ, അതല്ലെങ്കില്‍ പാര്‍ട്ടി ലൈറ്റുകളോ ആണെന്നാണ് കരുതിയിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു. ആ സമയം മഴ പെയ്തത് കൊണ്ട് നന്നായി ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും ഈ യൂസര്‍ പറഞ്ഞു.
അതേസമയം ഇതൊന്നുമല്ല ആകാശത്ത് കണ്ടതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. മറ്റൊരു ലോകത്തേക്കുള്ള വാതിലാണ് ഇതെന്ന് ഒരു യൂസര്‍ കുറിച്ചിട്ടുണ്ട്. അന്യഗ്രഹജീവികളുമായും, പറക്കുംതളികകളുമായി ഇതിനെ ബന്ധിപ്പിച്ചവരും നിരവധിയാണ്. 2017ല്‍ ചൈനയില്‍ സംഭവിച്ചൊരു പ്രതിഭാസത്തെ കുറിച്ചും ചിലര്‍ ചൂണ്ടിക്കാണിച്ചു. ദീര്‍ഘചതുരാകൃതിയിലുള്ള മേഘങ്ങളെ നേരത്തെ ചൈനയില്‍ കണ്ടിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് മാത്രം വ്യക്തമായിരുന്നില്ല. സമാനമായ കാര്യമാണ് ബെംഗളൂരുവിലും കണ്ടതെന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്നുമുതൽ ബൈക്കുകളും ഓട്ടോകളും സർവീസ് റോഡിലൂടെ മാത്രം
ബെംഗളൂരു: ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങൾക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ നിയന്ത്രണം. ഇത്തരം വാഹനങ്ങൾ ഓഗസ്റ്റ് ഒന്നുമുതൽ സർവീസ്റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
പത്തുവരിപ്പാതയിൽ അതിവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന നടുവിലെ ആറുവരികളിൽ ഇവയ്ക്ക് നിരോധനമേർപ്പെടുത്തി. ഇതിലൂടെ സഞ്ചരിക്കുന്നത് അപകടസാധ്യതയുണ്ടാക്കുന്നെന്ന് കണ്ടാണ് നടപടി.
ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള മുച്ചക്രവാഹനങ്ങൾക്കും മൾട്ടി ആക്സിൽ ട്രെയ്ലറുകൾക്കും മോട്ടോർരഹിതവാഹനങ്ങൾക്കും ട്രാക്ടറുകൾക്കുമാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ദേശീയപാത അതോറിറ്റി ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും ഒട്ടേറെ മലയാളികൾ ഈ പാതയിലൂടെ ബൈക്കിൽ യാത്രചെയ്യുന്നുണ്ട്. ഇവർ ഇനി സർവീസ് റോഡുകൾ തിരഞ്ഞെടുക്കണം. അതിവേഗം വരുന്ന വാഹനങ്ങൾ വേഗം കുറഞ്ഞ വാഹനങ്ങളെ മറികടക്കാനായി ലെയ്ൻ മാറി സഞ്ചരിക്കുന്നതാണ് പാതയിലെ അപകടങ്ങളുടെ പ്രധാനകാരണം. വേഗംകുറഞ്ഞ വാഹനങ്ങൾ ഒഴിയുന്നതോടെ കാർ ഉൾപ്പെടെയുള്ള മറ്റുവാഹനങ്ങൾക്ക് യാത്ര കൂടുതൽ സുഗമമാകും.
കഴിഞ്ഞ മാർച്ചിലാണ് അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനുസമർപ്പിച്ചത്. അതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങൾ പാതയിലുണ്ടായതാണ് കണക്ക്.
നൂറ് യാത്രക്കാരുടെ ജീവൻ റോഡിൽ പൊലിയുകയും ചെയ്തു. ബെംഗളൂരുവിലെ കെങ്കേരി പഞ്ചമുഖി ക്ഷേത്രത്തിനുമുമ്പിൽനിന്ന് ആരംഭിച്ച് രാമനഗര, മാണ്ഡ്യ ജില്ലകളിലൂടെ കടന്ന് മൈസൂരു മണിപ്പാൽ ആശുപത്രി ജങ്ഷനിലെത്തുന്ന 117 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്.