മുംബൈ:സ്‌കൂടറില്‍ ഏഴ് കുട്ടികളുമായി അപകടകരമായ രീതിയില്‍ യാത്ര ചെയ്‌തെന്ന സംഭവത്തിന് പിന്നാലെ യുവാവ് അറസ്റ്റില്‍. മുനവ്വര്‍ ശാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
ഐപിസി സെക്ഷന്‍ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂടറിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ച് മുനവ്വര്‍ ശായെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ കുറ്റകരമായ ഡ്രൈവിങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
‘പബ്‍ജി നിരോധിച്ചത് അതുകൊണ്ട്’; കാരണം വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിഡിയോ ഗെയിമായ ‘പബ്ജി’ നിരോധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. പബ്ജി നിരോധനം പൗരന്മാരോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചതാണെന്ന് കേന്ദ്ര ഐ.ടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
യൂട്യൂബര്‍ രണ്‍വീര്‍ അലഹ്ബാദിയ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കാരണം വെളിപ്പെടുത്തിയത്.
പൗരന്മാര്‍ക്കായി ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസ്തവുമായി നിലനിര്‍ത്തല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. ‘മാറ്റങ്ങളെയും ലോകത്തെങ്ങുമുള്ള യുവാക്കള്‍ ചെയ്യുന്നതുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാല്‍, കാര്യങ്ങള്‍ അപകടകരമോ ചീത്തയോ വിശ്വസിക്കാൻ കൊള്ളാത്തതോ അല്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ട്.’-രാജീവ് ചന്ദ്രശേകര്‍ വ്യക്തമാക്കി.
ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നല്ലതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടത് നല്ലതല്ലെന്നതിനും സുതാര്യമായൊരു മാനദണ്ഡം സര്‍ക്കാര്‍ നിശ്ചയിക്കും. 120 കോടി ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഗെയിമിന്റെ നിരോധനം പിൻവലിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അതിനാല്‍, ബാറ്റില്‍ഗ്രൗണ്ട് ഗെയിമിന്റെ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം സന്തോഷത്തിലാണ്. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ നിര്‍മിത ഗെയിമുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇന്ത്യൻ കഥകളും പശ്ചാത്തലവും ആധാരമായുള്ള ഗെയിമുകള്‍ വരണമെന്ന നിലപാടാണ് തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ളതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.