തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടില്‍ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തമ്ബാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. സംഭവസ്ഥലത്തിന് സമീപമുള്ള 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 15ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.