ബംഗളൂരു: ബംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകൻ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി.സിക്കിംസ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പങ്കാളിയും ഡാർജിലിംഗ് സ്വദേശിയുമായ പുർബ ലെപ്ചയെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീ/പരപുരുഷ ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ കലാശിച്ചത്.ബംഗളൂരുവിലെ പ്രമുഖ സലൂണില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അതി ഹാംഗ്മ. പ്രതിയായ പുർബ ലെപ്ച നഗരത്തിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയാണ്. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് പുതിയ ജോലി തേടി ബംഗളൂരുവില്‍ എത്തിയത്.
തുടർന്ന് ദൊഡ്ഡക്കണ്ണഹള്ളിയിലെ ഒരു വാടകമുറിയില്‍ ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന പുർബയുടെ സംശയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ മുറിക്കുള്ളില്‍ വെച്ച് കടുത്ത തർക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ പ്രകോപിതനായ പുർബ ലെപ്ച വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തിയെടുത്ത് അതി ഹാംഗ്മയെ ക്രൂരമായി ആക്രമിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. കടുത്ത രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങി. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ ബെല്ലന്തൂർ പോലീസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവില്‍ പോകാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.