ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയില്‍ ക്ഷേത്രദർശനത്തിനെത്തിയ ദളിത് ദമ്പതികളെ സവർണ്ണ വിഭാഗത്തില്‍പ്പെട്ടയാള്‍ തടയുകയും അപമാനിച്ച് പുറത്താക്കുകയും ചെയ്തു.തുരുവെക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലുള്ള അരസമ്മ ക്ഷേത്രത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാരായണപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹം കഴിഞ്ഞ് ക്ഷേത്രദർശനത്തിനായി എത്തിയതായിരുന്നു ജഗദീഷും ഭാര്യയും. ഇവർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോള്‍ നാരായണപ്പ എന്നയാള്‍ തടയുകയായിരുന്നു. ദൈവത്തിന്റെ വെളിച്ചപ്പാടാണെന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ ദമ്പതികളോട് പുറത്തുപോകാൻ ആക്രോശിച്ചു. ക്ഷേത്രത്തിന്റെ ഇടനാഴിയില്‍ മുട്ടുകുത്തിയിരുന്ന് വഴി തടയുന്ന നാരായണപ്പയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദമ്പതികളെ ജാതീയമായി അധിക്ഷേപിക്കുകയും ക്ഷേത്രത്തില്‍ പ്രവേശിക്കാൻ അനുവാദമില്ലെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു.അപമാനിതനായ ജഗദീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുരുവെക്കരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാരായണപ്പയെ കൂടാതെ സംഭവസമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന പ്രഭ, കാന്തണ്ണ, അമുല്യ, പുട്ടെഗൗഡ, പത്മ തുടങ്ങിയവർക്കെതിരെയും എസ്സി/എസ്ടി (പീഡന നിരോധന) നിയമപ്രകാരം എഫ്ഐആർ ഇട്ടിട്ടുണ്ട്. മുഖ്യപ്രതിയായ നാരായണപ്പയെ അറസ്റ്റ് ചെയ്ത പോലീസ് മറ്റുള്ളവർക്കായി തിരച്ചില്‍ ഊർജ്ജിതമാക്കി. സംസ്ഥാനത്ത് ഇത്തരം ജാതീയ വിവേചനങ്ങള്‍ ആവർത്തിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.