ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തില്‍ വീടിന്റെ അടിത്തറ പാകുന്നതിനായി മണ്ണുമാറ്റുന്നതിനിടെ അവിചാരിതമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം കണ്ടെത്തി.ഏകദേശം 60 മുതല്‍ 70 ലക്ഷം രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന 22 സ്വർണ്ണ ഇനങ്ങളാണ് ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിലുള്ള വീട് വികസിപ്പിക്കുന്നതിനായി അടിത്തറ കുഴിക്കുന്നതിനിടെയാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയില്‍പ്പെട്ടത്. ഈ കണ്ടെത്തലിന് പിന്നില്‍ പ്രജ്വല്‍ എന്ന എട്ടാം ക്ലാസ്സുകാരന്റെ സത്യസന്ധമായ ഇടപെടലുണ്ട്. മണ്ണുമാറ്റുന്നതിനിടെ പാത്രം ആദ്യം കണ്ടത് പ്രജ്വലായിരുന്നു. വിവരം മറച്ചുവെക്കാതെ കുട്ടി ഉടൻ തന്നെ വീട്ടുകാരെയും ഗ്രാമത്തിലെ മുതിർന്നവരെയും അറിയിച്ചു. തുടർന്ന് ഗ്രാമവാസികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.ഗദഗ് എസ്.പി രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഭരണങ്ങള്‍ പരിശോധിച്ചു.
ഏകദേശം 470 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്നും ഇവ സർക്കാർ കസ്റ്റഡിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. അതേസമയം, കണ്ടെത്തിയ സ്വർണ്ണം സാങ്കേതികമായി നിധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ കഴിയുമോ എന്നത് സംശയമാണെന്ന് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാല്‍ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാല്‍, പൂർവ്വികർ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാൻ അടുക്കള ഭാഗത്തെ തറയ്ക്കടിയില്‍ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തില്‍ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും പൊട്ടിയ നിലയിലായതും ഇതിനെ ‘നിധി’ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാൻ കാരണമായി. പുരാതനമായ സ്വർണ്ണ നാണയങ്ങളോ ചരിത്രരേഖകളോ ഇതിനൊപ്പം ഇല്ലാത്തതിനാല്‍ ഇവയുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. കല്യാണ ചാലൂക്യരുടെ കാലത്തെ ശില്പകലയ്ക്ക് പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തില്‍ ഇത്തരം കണ്ടെത്തലുകള്‍ മുമ്പും ഉണ്ടായിട്ടുള്ളതിനാല്‍ ആഭരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പുരാവസ്തു വകുപ്പ് വിശദമായ പഠനം നടത്തും.