ബെംഗളൂരു: ബെംഗളൂരു-മംഗളൂരു റെയില്‍വേ പാതയില്‍ വന്ദേ ഭാരത് ഓടിത്തുടങ്ങുന്നതിന് വഴിയൊരുങ്ങുന്നു. സക്ലേശ്‌പുര-സുബ്രഹ്‌മണ്യ റോഡ് ചുരം ഭാഗത്ത് 55 കിലോമീറ്റർ റെയില്‍വേ വൈദ്യുതീകരണം പൂർത്തിയാകുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു.ഇതോടെ ഈ പാതയിലെ മൊത്തം വൈദ്യുതീകരണം പൂർത്തിയാകും. ട്രെയിനുകള്‍ പൂർണ്ണമായും ഇലക്‌ട്രിക് ട്രാക്ഷനില്‍ ഓടിത്തുടങ്ങുന്നതോടെ വന്ദേ ഭാരത് ട്രെയിൻ എത്തുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. നിലവില്‍ ഡീസല്‍ ട്രാക്ഷനില്‍ ഓടുന്ന ഈ പാത സംസ്ഥാനത്തെ അവസാനത്തെ ഡീസല്‍ ട്രാക്ഷൻ പാതയായിരിക്കും.സക്ലേശ്പുരയിലെ ചുരം ഉള്‍പ്പെടുന്ന ഭാഗത്തെ ചെരിഞ്ഞ പാതകളും മറ്റ് പരിമിതികളും കാരണമാണ് വൈദ്യുതീകരണം നീണ്ടുപോയത്. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാവുക.ചിക്കബാനവരയ്ക്കും മംഗളൂരുവിനും ഇടയിലുള്ള ട്രാക്ക് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് അനുയോജ്യമാക്കാനും റെയില്‍വേ മന്ത്രാലയം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള ട്രാക്ക് സ്ഥാപിക്കലും സിസ്റ്റം നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആൻഡ് എക്കണോമിക് സർവീസസ് ആണ് ചുരം ഭാഗത്തെ വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്.ട്രെയിനുകള്‍ ഇലക്‌ട്രിക് ട്രാക്ഷനില്‍ ഓടുന്നതിന് മുമ്ബ് ചില അനുബന്ധ ജോലികള്‍ ആവശ്യമുണ്ട്. പ്രസ്തുത ജോലികള്‍ തുടങ്ങിയിരിക്കുകയാണെന്ന് മൈസൂരു ഡിവിഷണല്‍ റെയില്‍വേ മാനേജർ മുദിത് മിത്തല്‍ പറഞ്ഞു. അതെസമയം ഇതിന് ലൈൻ ബ്ലോക്ക് ചെയ്തിടേണ്ട ആവശ്യമില്ല. ട്രെയിനുകള്‍ ഓടിത്തുടങ്ങും.സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ച് ഡിസംബർ 16 മുതല്‍ പാതയില്‍ ട്രെയിൻ സർവീസുകള്‍ പുനരാരംഭിക്കമെന്നാണ് അറിയുന്നത്. 198 ദിവസമായി ഈ പാതയില്‍ ട്രെയിൻ സർവീസുകള്‍ നിർത്തിവെച്ചിരിക്കുകയാണ്. വൈദ്യുതീകരണം പൂർത്തിയായ ശേഷം ലൈൻ ചാർജ് ചെയ്യുകയും പരിശോധനകള്‍ നടത്തുകയും ചെയ്യും.
റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷം ജനുവരിയോടെ ട്രെയിനുകള്‍ ഇലക്‌ട്രിക് ട്രാക്ഷനില്‍ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ ഡീസല്‍ ലോക്കോ മാറ്റി ഇലക്‌ട്രിക് ലോക്കോ ഘടിപ്പിച്ചാണ് ബെംഗളൂരു-മംഗളൂരു/കാർവാർ മേഖലയിലെ യാത്രാ, ചരക്ക് ട്രെയിനുകള്‍ ഓടുന്നത്. ഇതിന് വലിയ സമയമെടുക്കുന്നുണ്ട്. കൂടാതെ ഡീസല്‍ ലോക്കോയുടെ വേഗത താരതമ്യേന കുറവുമാണ്. വൈദ്യുതീകരണത്തോടെ ഈ പാതയിലെ ട്രെയിനുകള്‍ക്ക് വേഗം കൂടും. ഒപ്പം വന്ദേ ഭാരതും രംഗത്തിറങ്ങുന്നതോടെ മികച്ചൊരു പാതയായി ഇത് മാറും.മംഗളൂരുവില്‍ ലോക്കോ മാറ്റം ആവശ്യമുള്ള ചില ട്രെയിനുകള്‍ അവിടെ നിന്ന് ഇലക്‌ട്രിക് ട്രാക്ഷനിലേക്ക് മാറുന്നുണ്ട്. എന്നാല്‍, മംഗളൂരുവിനും ഉടുപ്പിക്കും ഇടയില്‍ ലോക്കോ മാറ്റാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ബെംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് പൂർണ്ണമായും ഡീസല്‍ ട്രാക്ഷനിലാണ് ഓടുന്നത്.ബെംഗളൂരുവിനെയും തീരദേശ കർണാടകയിലെ പ്രധാന നഗരങ്ങളായ മംഗളൂരു, ഉടുപ്പി, കാർവാർ എന്നിവയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വാക്ക് നല്‍കിയിരുന്നതാണ്. ഹാസൻ, സക്ലേശ്പുർ ഭാഗങ്ങളിലെ വൈദ്യുതീകരണം വന്ദേ ഭാരത് സർവീസ് സാധ്യമാകുമെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ എംപി കോട്ട ശ്രീനിവാസ് പൂജാരി സമർപ്പിച്ച നിവേദനത്തിന് മറുപടി നല്‍കിയിരുന്നു.ബെംഗളൂരു ഒരു പ്രധാന സാമ്ബത്തിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ കേന്ദ്രമായതിനാല്‍ മംഗളൂരു, ഉടുപ്പി, കാർവാർ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം യാത്രക്കാർ അങ്ങോട്ടുണ്ട്. തൊഴില്‍ ആവശ്യങ്ങള്‍ക്കും ധാരാളം പേർ മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നു. മലയാളികളും ഈ പാതയെ കാര്യമായി പ്രയോജനപ്പെടുത്താറുണ്ട്.