മൈസൂരു : ചിക്കമഗളൂരു ജില്ലയിലെ മുത്തോടി പ്രദേശത്ത് മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപം കാട്ടാനക്കൂട്ടമിറങ്ങി. കാപ്പിത്തോങ്ങളിലടക്കം 30 ഓളം കാട്ടാനകൾ വിഹരിക്കുന്നതായി ഗ്രാമവാസികൾ വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഭദ്ര ടൈഗർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ഗ്രാമത്തിൽ പകൽ പോലും ആനകൾ റോഡ് മുറിച്ചുകടക്കുകയാണെന്നും ഗ്രാമവാസകൾ അറിയിച്ചു.വാഹനമോടിക്കുന്നവരാണ് മൊബൈൽ ഫോണുകളിൽ കൂട്ടത്തോടെയുള്ള ആനകളുടെ ഫോട്ടോ പകർത്തിയത്. ജില്ലയിലുടനീളം കാട്ടാനശല്യം വ്യാപകമാണ്.
എൻആർ പുര, കൊപ്പ,ശൃംഗേരി താലൂക്കുകൾ ഉൾപ്പെടുന്ന ശൃംഗേരി നിയോജകമണ്ഡലത്തിൽ അഞ്ച് ആനകളെ കഴിഞ്ഞ ദിവസം കാട്ടിലേക്ക് തുരത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, മുത്തോടി വനമേഖലയിൽനിന്ന് ആനക്കൂട്ടം പുറത്തേക്കിറങ്ങിയിരിക്കുകയാണ്.അവയെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിനായി എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് സ്ഥലത്ത് ക്യാമ്പ് ചെയ്തു. അതിനാൽ, ഗ്രാമവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.