ബെംഗളൂരു: ബെംഗളൂരുവിനടുത്ത് കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിംഗ് വിദ്യാർത്ഥികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ്.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ചിക്കബനവര റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ട്രെയിനിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നത്. എന്തുകൊണ്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യാ ടുഡേയാണ് ബെംഗളൂരുവില്‍ നിന്ന് ഈ റിപ്പോർട്ട് നല്‍കുന്നത്.സപ്തഗിരി കോളേജിലെ ഒന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളായിരുന്നു മരിച്ച രണ്ടുപേരും. 19 വയസ്സുള്ള സ്റ്റെർലിൻ എലിസ, 20 വയസ്സുള്ള ജസ്റ്റിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇരുവരുടെയും മരണം നടന്നത്.
ബംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.രണ്ടുപേരും റെയില്‍പ്പാളത്തിനരികിലൂടെ നടക്കുന്നതായി കണ്ടെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇരുവര്‍ക്കും പെട്ടെന്ന് മാറാൻ കഴിഞ്ഞില്ല എന്നായിരുന്നു ആദ്യ റിപ്പോർട്ടുകളില്‍ പറഞ്ഞിരുന്നത്. മനപ്പൂർവ്വം ട്രെയിനിനു മുന്നിലേക്ക് നീങ്ങി നിന്നതാണെന്നാണ് ഇപ്പോഴത്തെ അനുമാനം.സംഭവമറിഞ്ഞയുടൻ ബംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തിയിരുന്നു. ട്രെയിനിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ട്രെയിൻ വരുന്നതിന് തൊട്ടുമുമ്ബ് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതായി കാണാം. ഇതാണ് സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എത്താനുള്ള കാരണം. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് യാതീഷ് എൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ പൂർണ്ണമായും തകർന്ന നിലയിലാണ്. ബംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ യുഡിആർ (Unnatural Death Report) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ കോളേജില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.