ചെന്നൈ : നിർമ്മാണത്തില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടർന്ന്, വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ഫാക്ടറിയിലേക്ക് തിരിച്ചയച്ചു.റെയില്‍വേയുടെ സ്ഥാപനങ്ങളായ റിസേർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (RDSO), പെരമ്ബൂർ ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) എന്നിവയുടെ മേല്‍നോട്ടത്തില്‍ ഈ ട്രെയിനിന്റെ ട്രയല്‍ റണ്ണുകള്‍ നടത്തിയിരുന്നു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഉത്തർപ്രദേശിലെ മഹോബ വരെ ട്രയല്‍റണ്ണും, രാജസ്ഥാനിലെ കോട്ട ഡിവിഷനിലുള്ള റോഹല്‍ഖുർദ്-ഇന്ദ്രഗഢ് റൂട്ടില്‍ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗതയില്‍ സ്പീഡ് ട്രയല്‍റണ്ണും നടത്തി.ഈ സമയത്താണ് ട്രെയിനില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഈ തകരാറുകള്‍ പരിഹരിക്കുന്നതിനായാണ് ഇപ്പോള്‍ ട്രെയിൻ നിർമ്മാണശാലയിലേക്ക് തിരികെ അയച്ചിരിക്കുന്നത്. തകരാറുകള്‍ പരിഹരിച്ച ശേഷം ട്രെയിൻ റെയില്‍വേയ്ക്ക് കൈമാറും.BEML നിർമ്മിച്ച ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലും സാങ്കേതികപ്പിഴവുകള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ICF ന് ആറ് മാസത്തിലധികം സമയമെടുത്തു. സുരക്ഷാ പ്രശ്നങ്ങള്‍ മുൻനിർത്തി ട്രെയിൻ യാത്രയ്ക്ക് യോഗ്യമല്ലെന്നും ഒരു ഘട്ടത്തില്‍ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതർ ഈ വാർത്തകള്‍ നിഷേധിച്ചു.നിലവില്‍ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഡല്‍ഹിയിലാണ് ഉള്ളത്. 16 കോച്ചുകളാണ് ഈ ട്രെയിനിനുള്ളത്. ജനുവരിയില്‍ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര് ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അപാകതകള്‍ പരിഹരിച്ച് ട്രെയിൻ തിരിച്ചെത്തിയ ശേഷമായിരിക്കും ഇനി ഉദ്ഘാടനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.