നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്ന എറണാകുളം-കെഎസ്‌ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബെംഗളൂരു-എറണാകുളം റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി.8 കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1:30 ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ട്രെയിൻ ഉച്ചയ്ക്ക് 2:30 ന് തിരികെ പോയി. ഇന്ന് വൈകുന്നേരം ബെംഗളൂരുവില്‍ തിരിച്ചെത്തും.നാളെ രാവിലെ 8 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. വാരണാസിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈനായി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ തത്സമയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ സൗത്തില്‍ പുരോഗമിക്കുകയാണ്. നാളെ രാവിലെ 8 മണിക്ക് സൗത്തില്‍ നിന്ന് ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിൻ പുറപ്പെടും. ഉദ്ഘാടന സ്‌പെഷ്യല്‍ വന്ദേ ഭാരത് രാവിലെ 9 മണിക്ക് തൃശൂരിലും 10.50 ന് പാലക്കാട് ജംഗ്ഷനിലും എത്തും. വൈകുന്നേരം 5.50 ന് ബെംഗളൂരുവില്‍ എത്തിച്ചേരും.റെഗുലർ സർവീസിന്റെ തീയതിയും ടിക്കറ്റ് നിരക്കും റെയില്‍വേ ഉടൻ പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രധാന കേന്ദ്രങ്ങളെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ സ്ഥിരം വന്ദേ ഭാരത് ട്രെയിനാണിത്. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്.പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകള്‍ ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡല്‍ഹി എന്നീ സർവീസുകളാണ്. എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികള്‍ ഫ്ലാഗ്-ഓഫ് ചടങ്ങില്‍ പ്രസംഗങ്ങള്‍, നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. ആദ്യ വന്ദേ ഭാരത് ട്രെയിനില്‍ 20 വിദ്യാർത്ഥികള്‍ക്കും 2 അധ്യാപകർക്കും എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്യാനുമുള്ള അവസരവുമുണ്ട്.
ഉദ്ഘാടനത്തിനു മുൻപായി ട്രയല്‍ റണ്‍ നടത്തി എറണാകുളം – ബെംഗളൂരു വന്ദേ ഭാരത്; നാളെ പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് നടത്തും
previous post