ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ തിരക്ക് നിയന്ത്രിക്കാനും ഗതാഗത സംവിധാനം ശക്തിപ്പെടുത്താനുമായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടണല്‍ റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. നഗരത്തിൻ്റെ വിവിധ കോണുകളെ ബന്ധിപ്പിച്ച് ബെംഗളൂരു മെട്രോ വ്യാപിപ്പിക്കുന്ന നടപടി തുടരുകയാണ്.നഗരത്തിലേക്ക് ട്രെയിൻ മാർഗം എത്തുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിൻ സംവിധാനത്തെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഉയർന്ന തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതികളിലേക്ക് കടന്നു. അടുത്ത വർഷത്തോടെ ബെംഗളൂരു നഗരത്തിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാർക്ക് ആധുനിക സൗകര്യത്തോടെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും.കെഎസ്‌ആർ, എസ്‌എംവിടി, കെആർപുരം എന്നിവിടങ്ങളിലാണ് റെയില്‍വേ യാത്രക്കാർക്കായി അടുത്തവർഷം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഏകദേശം 7,000 പേർക്ക് ഒരേസമയം സമയം ചെലവഴിക്കാൻ സാധിക്കും. മൈസൂരുവിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാകും. രാജ്യത്തൊട്ടാകെ 76 റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ദീപാവലി – ഛഠ് സമയത്തുണ്ടായ തിരക്ക് നിയന്ത്രിക്കാൻ ഡല്‍ഹിയിലെ യാത്രി സുവിധ കേന്ദ്രത്തില്‍ (Yatri Suvidha Kendra) ഒരുക്കിയ മാതൃകയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതർ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനും വേണ്ടിയാണ് സ്റ്റേഷനില്‍ നിന്ന് നിശ്ചിത ദൂരം മാറി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഒരു കോണ്‍കോഴ്‌സ് (concourse) പോലെ പ്രവർത്തിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തില്‍ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പോലെയാകും പ്രവർത്തിക്കുക.ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് പ്രവേശനംയാത്രക്കാരുടെ നീക്കം സുഗമമാക്കാൻ യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാകും പ്രവേശിപ്പിക്കുക. ടിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരുടെ സൗകര്യത്തിനായി ധാരാളം ശുചിമുറികള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകള്‍, സൗജന്യ കുടിവെള്ള സൗകര്യം എന്നിവയുണ്ടാകും. ബംഗളൂരുവിലെ യശ്വന്ത്പൂർ, കെഎസ്‌ആർ പോലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന് അധികൃതർ സൂചന നല്‍കി. റെയില്‍വേ മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള ജോലികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.