ബെംഗളൂരു: ചെന്നൈ നഗരത്തിലും ബെംഗളൂരു നഗരത്തിലുമായി ഏറെ മലയാളികള്‍ വിവിധ ജോലികള്‍ നോക്കുന്നുണ്ട്. ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ ജോലിയാവശ്യത്തിനുള്ള യാത്രകള്‍ ഒരു സാധാരണ കാര്യമാണ്.ഇക്കാരണത്താല്‍ തന്നെ പ്രഖ്യാപനദിനം മുതല്‍ മലയാളികള്‍ ഫോളോ ചെയ്യുന്ന വിഷയമാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേ. ഈ ഹൈവേയുടെ ജോലികള്‍ അടുത്തിടെ മന്ദഗതിയിലായപ്പോള്‍ ഏറെ ആശങ്കയോടെ ആ വാർത്തകളെ കണ്ടവർക്കിടയില്‍ മലയാളികളുമുണ്ടായി. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ നിർമ്മാണം വല്ലാതെ വൈകുന്നതായി പരാതി ഉയരുകയാണ്. എന്താണ് പദ്ധതിക്ക് സംഭവിക്കുന്നത്?എക്സ്പ്രസ് വേയുടെ നിർമ്മാണം 2025 ഡിസംബറിനും 2026 മാർച്ചിനും ഇടയില്‍ പൂർത്തിയാകുമെന്നാണ് ഇപ്പോള്‍ കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റില്‍ ഓഗസ്റ്റില്‍ അറിയിച്ചത്. 15,188 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേയുടെ നിർമ്മാണത്തില്‍ കർണാടകയിലെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ ഒരു വലിയ വെല്ലുവിളിയായിത്തീർന്നിരിക്കുകയാണ്. ഇതിനു പുറമെ പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാത്തതും വികസനത്തിന് തടസ്സമാകുന്നു. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം ധാരാളം പാറ പൊട്ടിച്ചെടുക്കാനുണ്ട്. ഇതും പലവിധ തടസ്സങ്ങളെ നേരിടുകയാണ്. ഈ വെല്ലുവിളികള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്ന് മന്ത്രി പറയുന്നു.നിലവില്‍ പദ്ധതി പാക്കേജുകള്‍ I മുതല്‍ III വരെ പൂർത്തിയായെന്ന് ഗഡ്കരി അറിയിച്ചു. ബാക്കിയുള്ള ഭാഗങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബെത്തമംഗല-ബൈറെഡ്ഡിപ്പള്ളി (25 കി.മീ) ഭാഗം 90% പൂർത്തിയായി. ബൈറെഡ്ഡിപ്പള്ളി-ബംഗാരുപാല്യം (31 കി.മീ) ഭാഗം 70% പൂർത്തിയായിട്ടുണ്ട്. ഗുഡിപാല-വലജാപേട്ട് (24 കി.മീ) ഭാഗം ഇനി 12 ശതമാനം മാത്രമാണ് പൂർത്തിയാകാനുള്ളത്.പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്ബോള്‍ ബെംഗളൂരുവിനും ചെന്നൈക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയും. ഇത് എൻഎച്ച്-44, എൻഎച്ച്-48 എന്നീ പാതകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കും. ഇരു നഗരങ്ങള്‍ക്കുമിടയിലെ ചരക്കുനീക്ക ചെലവ് വലിയ തോതില്‍ കുറയ്ക്കുന്ന പാത കൂടിയാണിത്. ഇരു നഗരങ്ങള്‍ക്കിടയിലുള്ള വ്യാപാരവും വ്യവസായവും വളരുന്നതിനും ഈ എക്സ്പ്രസ്വേ കാരണമാകും.ആന്ധ്രാപ്രദേശില്‍, കൗണ്ടിന്യ വന്യജീവി സങ്കേതത്തിൻ്റെ 10 കിലോമീറ്റർ ഭാഗത്തു കൂടി പാത കടന്നു പോകുന്നുണ്ട്. ഈ ഭാഗം പരിസ്ഥിതി ലോല മേഖലയാണ്. ഇത്തരം മേഖലകളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി നാഷണല്‍ ബോർഡ് ഫോർ വൈല്ഡ്ലൈഫിൻ്റെ (NBWL) സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ നിന്ന് അനുമതി ആവശ്യമാണ്. ഇത് ലഭിക്കാത്തത് പദ്ധതിക്ക് തുടക്കത്തില്‍ തിരിച്ചടിയായി.തമിഴ്നാട്ടിലാണെങ്കില്‍ വലിയ തോതിലുള്ള മണ്ണ് നീക്കം നടത്തേണ്ടി വന്നു. ഇതിന് വന്ന കാലതാമസം പല കാരണങ്ങളിലൊന്നാണ്. ഇതുകൂടാതെയാണ് നേരത്തേ പറഞ്ഞ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം 7 കിലോമീറ്ററിലധികം പാറ പൊട്ടിക്കേണ്ടി വരുന്ന വിഷയം. റെയില്‍വേ ഓവർബ്രിഡ്ജ് (ROB) അനുമതികള്‍ ലഭിക്കാനും ഏറെ കാലതാമസം വന്നു.നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കണക്കനുസരിച്ച്, പദ്ധതിയുടെ പല പാക്കേജുകളും ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ പൂർത്തീകരിക്കാനുണ്ട്.NHAI-യുടെ പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, ബെത്തമംഗല മുതല്‍ ബൈറെഡ്ഡിപ്പള്ളി വരെയുള്ള ഭാഗങ്ങളും കാഞ്ചീപുരം മുതല്‍ ശ്രീപെരുമ്ബത്തൂർ വരെയുള്ള ഭാഗങ്ങളും 2025 ഡിസംബറോടെ പൂർത്തിയാകും. ബൈറെഡ്ഡിപ്പള്ളി മുതല്‍ ബംഗാരുപാല്യം വരെയുള്ള ഭാഗങ്ങളും അറാക്കോണം മുതല്‍ കാഞ്ചീപുരം വരെയുള്ള ഭാഗങ്ങളും 2026 മാർച്ച് വരെ നീണ്ടുപോകാം. 262 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്സ്പ്രസ് വേയുടെ 71 കിലോമീറ്റർ ഭാഗം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ ഭാഗം 2024 ഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.