ബെംഗളൂരു : ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബ്ബിയിൽ താമസിക്കുന്ന തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ആൻ്റണി പെരേരയുടെ മകൻ എൽവിസ് പെരേര (36) ആണ് മരിച്ചത്.ദൊഡ്ഡഗുബ്ബി മെയിൻ റോഡിൽ ഓഗസ്റ്റ് 16-നാണ് അപകടം നടന്നത്. എൽവിസും സുഹൃത്ത് അശ്വിനും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലൂടെ വന്ന കുതിരയെ തട്ടി മറിയുകയായിരുന്നു. ഇരുവരും റോഡിലേക്ക് വീണു. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന എൽവിസിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബോധാവസ്ഥയിലായിരുന്ന എൽവിസ് വ്യാഴാഴ്ച രാത്രിയിൽ മരിച്ചു. എച്ച്എസ്ബിസി ബാങ്കിലെ ഐടി വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: മേബിൾ. മകൻ: ഈദൻ. മാതാവ്: റൂബി. സഹോദരൻ: എൽവിൻ. സംസ്കാരം ശനിയാഴ്ച 11-ന് ബാബുസപാളയ സെയ്ൻ്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഹെഗ്ഡേനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.