ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി മുങ്ങിയ കേസിലെ പ്രതികളായ മലയാളി ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഹർജി നൽകി.ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹർജി നൽകിയത്.കേസന്വേഷണം ഊർജിതമാകാൻ പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചതിനിടെയാണ് പ്രതികളുടെ നീക്കം.സിഐഡി അന്വേഷണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ബെംഗളൂരുവിൽനിന്ന് മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നതായി നേരത്തേ ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. ഹർജിയുമായി കോടതിയെ സമീപിച്ചതോടെ ഇവർ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി സംശയം ബലപ്പെട്ടു.അതേസമയം, കേസുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകർ.502 നിക്ഷേപകരാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് രാമമൂർത്തി നഗർ പോലീസിനെ സമീപിച്ചത്.
ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയുംചെയ്തു.പണം നഷ്ടമായ ഭൂരിഭാഗംപേരും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്ത് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ആളെ ചേർക്കുകയായിരുന്നു. 25 വർഷമായി ബെംഗളൂരുവിൽ മലയാളികളുടെ വിശ്വാസമാർജിച്ച് പ്രവർത്തിച്ചുവന്ന ചിട്ടിക്കമ്പനിയാണ്.