ബെംഗളൂരു∙ വേതന വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി ജീവനക്കാരുടെ സംയുക്ത കൂട്ടായ്മ 5 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സംസ്ഥാനാന്തര സർവീസുകളെ ബാധിച്ചേക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തുടരുന്നുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിനം 40–45 സർവീസുകളാണ് കർണാടക ആർടിസി നടത്തുന്നത്. സമരത്തിന് മുന്നോടിയായുള്ള നിരാഹാര സമരം ഫ്രീഡം പാർക്കിൽ തുടരുകയാണ്. അവശ്യ സേവന സംരക്ഷണ നിയമപ്രകാരം (എസ്മ) 6 മാസം ജീവനക്കാരുടെ സമരങ്ങൾക്ക് കർണാടക ആർടിസി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് 6 യൂണിയനുകളുടെ കൂട്ടായ്മ അറിയിച്ചത്.
ജൂലൈ 1 മുതൽ ഡിസംബർ 31 വരെയാണ് കെഎസ്ആർടിസിയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കർണാടക ആർടിസിക്ക് കീഴിലെ ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി കോർപറേഷനുകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.2023ൽ വേതനം കൂട്ടിയെന്നും ഇനി 2027ൽ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നുമാണ് മാനേജ്മെന്റ് നിലപാട്. 1785 കോടി രൂപയുടെ വേതന കുടിശിക വിതരണം വേഗത്തിലാക്കുക, ക്ഷാമബത്ത, അവധി ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്നാണ് യൂണിയനുകളുടെ നിലപാട്.