ധർമസ്ഥലയില്‍ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി.വെളിപ്പെടുത്തല്‍ നടത്തിയയാള്‍ ഒളിവില്‍ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുണ്‍ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താൻ കഴിയില്ലെന്ന് എസ്പി പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് വന്ന് മൃതദേഹം കുഴിച്ചെടുക്കാൻ പരിശോധന വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ല.
സമുദായസംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ കൃത്യമായ സുരക്ഷ ഒരുക്കണം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷം മാത്രമേ ഇത്തരം നീക്കങ്ങളിലേക്ക് കടക്കൂ എന്നും എസ്‍പി പ്രതികരിച്ചു.സാക്ഷിയായ ഇയാള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നേരത്തേ ഇയാളെ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭിഭാഷകർ പിന്നീട് സാക്ഷിയായ ഇയാളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് പൊലീസ് പറയുന്നു. സാക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരം പുറത്ത് വിട്ടത് അഭിഭാഷകരാണ്.
വാർത്താക്കുറിപ്പുകളിലൂടെ സാക്ഷിയുടെ വിവരങ്ങള്‍ പലതും അഭിഭാഷകർ പുറത്ത് വിട്ടു. സാക്ഷിയും അഭിഭാഷകരും കൃത്യമായി സഹകരിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ല. വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്ക് നുണ പരിശോധന നടത്തും.ഇതിനുള്ള കോടതി അനുമതി കിട്ടിയാലുടൻ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. അതേസമയം, കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ പ്രതികരിച്ചു. സാക്ഷിക്ക് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകർ പറഞ്ഞു.