ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ദീർഘകാല ആവശ്യമായിരുന്ന യാത്രാനിരക്കിലെ വർധനവ് പ്രാബല്യത്തില്‍.ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കി വർധിപ്പിച്ചു. മുൻപ് ഇത് 30 രൂപയായിരുന്നു. ആറ് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു. മുൻപ് ഇത്15 രൂപയായിരുന്നു. മൂന്നു രൂപയാണ് ഒരോ കിലോമീറ്ററിനുമുള്ള നിരക്കിലെ വര്‍ധനവ്.പുതിയ നിരക്കുകള്‍ 2025 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബെംഗളൂരു അര്‍ബൻ ജില്ലയിലെ ഡിസ്ട്രിക്‌ട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ബൃഹത് ബെംഗളൂരു നഗര പാലികെ (ബിബിഎംപി) പരിധിയിലായിരിക്കും പുതിയ ഓട്ടോറിക്ഷ മീറ്റര്‍ നിരക്ക് ബാധകമാകുക.അടിസ്ഥാന നിരക്ക് വർധിപ്പിക്കണമെന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ദീർഘകാല ആവശ്യമായിരുന്നു. എന്നാല്‍ പുതിയ പരിഷ്കരണത്തില്‍ ഡ്രൈവർമാരുടെ യൂണിയൻ തൃപതരല്ല എന്നാണ് വിവരം. അടിസ്ഥാന നിരക്ക് 40 രൂപയും അധിക കിലോമീറ്ററിന് 20 രൂപയും എന്നതായിരുന്നു അവരുടെ ആവശ്യം. പുതിയ മീറ്റർ നിരക്കുകള്‍ ഓട്ടോ റിക്ഷ ഡ്രൈവർമാർ പാലിച്ചാല്‍ അത് യാത്രക്കാർക്കും വലിയ ആശ്വാസമാകും. മീറ്റർ കാണിക്കുന്നതിലും കൂടുതല്‍ തുക ഓട്ടോ ചാർജായി ഈടാക്കുന്നതില്‍ ബംഗളുരുവിലെ ഓട്ടോ ഡ്രൈവർമാരുടെ പേരില്‍ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്.
യാത്രക്കാരുടെ പരാതികൾക്കിടെ വർധന : മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നിയ നിരക്ക് ഈടാക്കുന്നു, മീറ്ററിൽ കൃത്രിമം കാണിച്ച് അമിത ചാർജ് ഈടാക്കുന്നു എന്നിങ്ങനെ നിരവധി പരാതികളാണ് ബെംഗളൂരുവിലെ ഓട്ടോറിക്ഷകളെക്കുറിച്ച് യാത്രക്കാർക്കുള്ളത്. 80 രൂപ വരേണ്ട യാത്രയ്ക്ക് 150 രൂപ വരെ ഈടാക്കുന്ന സംഭവങ്ങൾ പതിവാണെന്ന് യാത്രക്കാർ പറയുന്നു. “ഇന്ദിരാനഗറിൽ നിന്ന് എംജി റോഡിലേക്ക് 180 രൂപയാണ് ഒരു ഓട്ടോ ഡ്രൈവർ ഈടാക്കിയത്. സാധാരണ 80-90 രൂപയേ ആകൂ. ചോദിച്ചപ്പോൾ മീറ്ററിലേക്ക് വിരൽ ചൂണ്ടി എന്നെ അവഗണിക്കുകയായിരുന്നു,” എന്ന് ഒരു വിദ്യാർത്ഥിനി കഴിഞ്ഞ മാസം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.ഈ പരാതികൾ നിലനിൽക്കെയാണ് ഇപ്പോൾ നിരക്ക് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ബിരുദം കഴിഞ്ഞ് ഐസ്‍ക്രീം വില്‍ക്കുന്നു, വീഡിയോ വൈറലായി, കോളേജിന് നാണക്കേടായെന്ന് പറഞ്ഞ് ഭീഷണിയെന്ന് യുവതി
ചൈനയിലെ ബിരുദധാരിയായ ഒരു യുവതിയാണ് ഇപ്പോള്‍ അവിടുത്തെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.ബിരുദം നേടിയ താൻ ഇപ്പോള്‍ ഐസ്ക്രീം വില്‍ക്കുകയാണ് എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്.ലിയോണിംഗ് പ്രവിശ്യയിലെ സോങ്‌ഷാൻ കോളേജ് ഓഫ് ഡാലിയൻ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് കെയർ ബിരുദം നേടിയ ആളാണ് ലി. മൂന്ന് വർഷം മുമ്ബാണ് മെഡിക്കല്‍ ഇമേജിംഗില്‍ ബിരുദം നേടിയത്. എന്നാല്‍, പിന്നീട് എന്തോ കാരണം കൊണ്ട് ഗ്വാങ്‌സി ഷുവാങ്ങിലെ ഒരു ആശുപത്രിയിലെ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ, പണമുണ്ടാക്കുന്നതിനായി ഐസ്ക്രീം വിറ്റ് തുടങ്ങി.
ഒപ്പം തന്നെ പബ്ലിക് സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുമുണ്ടായിരുന്നു.ലിയുടെ വീഡിയോ വൈറലായി, ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ 5 മില്ല്യണിലധികം വ്യൂസും 100,000 ലൈക്കുകളും നേടി. എന്നാല്‍, പിന്നാലെ തന്റെ അദ്ധ്യാപകരില്‍ ഒരാളായ ചെൻ തന്നെ വിളിച്ചു എന്നാണ് ലിയുടെ ആരോപണം. വീഡിയോ, പഠിച്ച സ്ഥാപനത്തിന്റെ പേര് മോശമാക്കുന്നതാണ് എന്നും പ്രതികൂലമായി ബാധിക്കുന്നതാണ് എന്നും പറഞ്ഞ് വീഡിയോ നീക്കം ചെയ്യാനും അധ്യാപകൻ ആവശ്യപ്പെട്ടത്രെ.പിന്നാലെ ലി വീഡിയോ നീക്കം ചെയ്തു.
എന്നാല്‍, പിന്നെയും പഠിച്ച സ്ഥാപനത്തില്‍ നിന്നും, അവിടെ പഠിച്ചിരുന്നവരില്‍ നിന്നും തുടർച്ചയായി പ്രശ്നങ്ങളുണ്ടായി എന്നാണ് അവള്‍ പറയുന്നത്. ചിലർ ഇപ്പോഴും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്റുകള്‍ ഇടുന്നു, തന്നെ ആക്രമിക്കുന്നു, അപകീർത്തിപ്പെടുത്തുന്നു. ഈ സംഭവം തന്റെ ജീവിതത്തെയും ഐസ്ക്രീം ബിസിനസിനെയും തകർത്തുവെന്നും ലി ആരോപിച്ചു.വീണ്ടും അവള്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ കോടതിയില്‍ കാണാം എന്നാണ് അവള്‍ പറയുന്നത്. അതേസമയം, കോളേജ് അധികൃതർ പറയുന്നത്, സ്ഥാപനത്തിന് ഇതില്‍ ഒരു പ്രശ്നവും ഇല്ല.
എല്ലാതരം ജോലിയേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത് എന്നാണ്.ചൈനയിലെ സോഷ്യല്‍ മീഡിയ ആവട്ടെ, അധ്വാനിച്ച് ജീവിക്കാനുള്ള ലിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നവർ, ലിയുടേത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമാണ് എന്ന് പറയുന്ന മറ്റൊരു കൂട്ടർ എന്നിങ്ങനെ സംഭവത്തില്‍ ചർച്ച പൊടിപൊടിക്കുകയാണ്.