കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.ഈ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്കി.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് പുറപ്പെടുവിച്ച ഉത്തരവ്. ഔദ്യോഗിക ഭരണത്തില്‍ കന്നട ഉപയോഗം നിർബന്ധമാക്കി മുമ്ബ് നിരവധി സർക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്തതാണ് പുതിയ ഉത്തരവിന് കാരണമായത്.
പുതിയ ഉത്തരവനുസരിച്ച് എല്ലാ സർക്കാർ വകുപ്പുകളും ഭരണത്തില്‍ കന്നട പൂർണമായി നടപ്പിലാക്കുന്നത് ഉറപ്പാക്കണം. സർക്കാർ ഓഫിസുകളിലെ നെയിം ബോർഡുകള്‍ കന്നടയില്‍ മാത്രമായിരിക്കണം. ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കും. കന്നടയില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും കത്തുകള്‍ക്കും കന്നടയില്‍ മറുപടി നല്‍കണം. നിയമനിർമാണ നടപടികള്‍, കത്തിടപാടുകള്‍, നോട്ടീസുകള്‍, സർക്കുലറുകള്‍ എന്നിവയും ഒഴിവാക്കാതെ കന്നടയില്‍ നല്‍കണം.നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, അവധി അംഗീകാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഉത്തരവുകളും കന്നടയില്‍ നല്‍കണം.
ഓഫിസുകള്‍ ഇംഗ്ലീഷ് ഭാഷാ ടെംപ്ലേറ്റുകള്‍, രജിസ്റ്ററുകള്‍, അവർക്ക് നല്കുന്ന രേഖകള്‍ എന്നിവ കന്നടയില്‍ പൂരിപ്പിക്കണം. ആന്തരിക കത്തിടപാടുകളും ഫയല്‍ നൊട്ടേഷനുകളും കന്നടയിലായിരിക്കണം. കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാനങ്ങള്‍, ജുഡീഷ്യറി എന്നിവയുമായുള്ള ഇടപാടുകള്‍ ഒഴികെ, എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും കന്നടയില്‍ നടത്തണം. എല്ലാ തലങ്ങളിലും എല്ലാ ഭരണഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ ഭാഷാ നയം നടപ്പിലാക്കേണ്ടത് എല്ലാ ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും കടമയാണെന്ന് ഉത്തരവ് ഊന്നിപ്പറയുന്നു.
സർക്കാർ വകുപ്പുകള്‍, കോർപറേഷനുകള്‍, ബോർഡുകള്‍, സർവകലാശാലകള്‍, മറ്റ് ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവ നിലവിലുള്ള ഉത്തരവുകള്‍ കർശനമായി നടപ്പിലാക്കണം. ഇംഗ്ലീഷ് ടെംപ്ലേറ്റുകളും ഫോർമാറ്റുകളും ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ മാറ്റി കന്നടയില്‍ പൂരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ഈ ഉത്തരവ് ഒരു അപവാദവുമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്.