വന്ദേഭാരത്തിലെ യാത്രാദുരിതമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വരാണാsസി – ന്യൂഡല്‍ഹി വന്ദേഭാരത് ട്രെയിനിലെ ചോർച്ചയെ പറ്റിയുള്ള ചർച്ച ആളി കത്തുകയാണ്.എസി പ്രവർത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോർച്ചയുണ്ടായത്. മഴവെള്ളം കുതിച്ചൊഴുകുന്നതിന്‍റെ ദൃശ്യങ്ങളാണ് ദര്‍ശില്‍ മിശ്ര എന്ന അവസാന വര്‍ഷ ഫിസിക്കല്‍ തെറാപ്പി വിദ്യാര്‍ഥി പങ്കുവച്ചിരുന്നത്.അതേസമയം വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായതോടെ പ്രതികരണവുമായി റെയില്‍വെ രംഗത്തെത്തി.
റിട്ടേണ്‍ എയർ ഫില്‍ട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് അവർ വിശദീകരിച്ചു. ചോർച്ചയ്ക്ക് കാരണം ‘കണ്ടൻസേറ്റ് വെള്ളം’ ആണെന്നാണ് റെയില്‍വെ സേവ പ്രതികരിച്ചത്. അധികാരികള്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെയുടെ ഔദ്യോഗിക ഹാൻഡില്‍ ആയ റെയില്‍വെ സേവയിലൂടെ മറുപടി നല്‍കി.’വന്ദേഭാരത് ട്രെയിനില്‍ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല.
ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സില്‍ കുറിച്ചു. റെയില്‍വെ മന്ത്രാലയം, ഐആർസിടിസി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ മിശ്ര ടാഗ് ചെയ്തിരുന്നു. ജീവനക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.തിങ്കളാഴ്ച വാരണസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സി 7 കോച്ചിലെ യാത്രയ്ക്കിടെയാണ് തീവണ്ടിയുടെ മേല്‍ക്കൂരയില്‍നിന്ന് വലിയതോതില്‍ വെള്ളം ഒഴുകിയത്.
എട്ടുമണിക്കൂര്‍ നീണ്ട യാത്രയില്‍ തനിക്കും മറ്റ് യാത്രക്കാര്‍ക്കും നനഞ്ഞാണ് യാത്രചെയ്യേണ്ടി വന്നതെന്ന് ദര്‍ശില്‍ മിശ്ര പറയുന്നു.ട്രെയിനിലുള്ള റെയില്‍വെ ജീവനക്കാരോട് ഇതേപറ്റി പരാതിപ്പെട്ടപ്പോള്‍ ‘അഡ്ജസ്റ്റ് ചെയ്യൂ’ എന്ന മറുപടിയാണ് ലഭിച്ചതെന്നും ദര്‍ശില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. റെയില്‍വേയോട് പരാതിപ്പെട്ടപ്പോള്‍ കോച്ചിലേക്ക് ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) എത്തിയില്ലെന്നും ദര്‍ശില്‍ മിശ്ര പറഞ്ഞു. തുടർന്നാണ് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.