നഗരത്തിലെ കുട്ടികൾക്ക് അവരുടെ മാതൃഭാഷയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനെ കുറിച്ച് യുവാവ് എക്സിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു.കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ഗണേഷ് ശങ്കർ എന്ന യുവാവാണ് തന്റെ അയൽവാസിയായ കുട്ടി ഇംഗ്ലീഷിൽ മാത്രമാണ് സംസാരിക്കുന്നതെന്ന് എക്സിൽ കുറിച്ചത്.
കന്നഡയിലോ മാതൃഭാഷയായ തമിഴിലോ ആ കുട്ടി സംസാരിക്കുന്നില്ലെന്നും അവൻ ഇതിനോടകം ഇംഗ്ലീഷ് ആക്സന്റ് പഠിച്ചുവെന്നും യുവാവ് പറയുന്നു. ഇതൊരു സ്റ്റാറ്റസിന്റെ പ്രശ്നമായാണ് പലരും കാണുന്നതെന്നും മാതൃഭാഷ പഠിച്ചില്ലെങ്കിലും ഇംഗ്ലീഷ് അറിഞ്ഞാൽ മതിയെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുറിച്ചു.
ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് മാതൃഭാഷയുടെ ഉപയോഗം കുറയുന്നതിന്റേയും നഗരങ്ങളിലെ വീടുകളിൽ ഇംഗ്ലീഷിനോടുള്ള വർദ്ധിച്ചുവരുന്ന താത്പര്യത്തേയും കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.
‘ഇതൊരു ദുഃഖകരമായ കാര്യമാണ്. പുതിയ കാലഘട്ടത്തിലെ ഒരു പ്രതിഭാസമാണ്. ഇവിടെയും ഇതേ അവസ്ഥയാണ്. ചെറിയ കുട്ടികൾക്ക് ഹിന്ദിയോ അവരുടെ മാതൃഭാഷയോ മനസ്സിലാകുന്നില്ല.അമേരിക്കൻ ഉച്ചാരണത്തോടെയുള്ള ഇംഗ്ലീഷ് മാത്രമാണ് മനസിലാകുക.’ ഒരു ഉപയോക്താവ് എഴുതി.
ബെംഗളൂരുവിൽ ഇത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. കുട്ടികളോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന കന്നഡക്കാരെ എനിക്കറിയാം (പ്രധാന കാരണം അപകർഷതാ ബോധവും, 12-ാം ക്ലാസ് കഴിഞ്ഞയുടൻ കുട്ടികളെ വിദേശത്തേക്ക് അയക്കാനുള്ള ആഗ്രഹവുമാണ്). എന്റെ അടുത്തുള്ള മിക്കവരും നിർഭാഗ്യവശാൽ അവരുടെ കുട്ടികളോട് ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്’-മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.
‘കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കുന്നില്ലെങ്കിൽ, അവരുടെ കുടുംബവേരുകളുമായുള്ള ബന്ധം ഏതാണ്ട് അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. പിന്നീടൊരു സമ്മർദ്ദം കൊണ്ടും അത് മാറ്റാൻ കഴിയില്ല. കുട്ടികൾക്ക് അവരുടെ സ്വാഭാവികവും സാംസ്കാരികവുമായ വ്യക്തിത്വം നിഷേധിക്കുന്നതിന് മാതാപിതാക്കളെ ഞാൻ കുറ്റപ്പെടുത്തും’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
എന്നാൽ, ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ഒരു എക്സ് ഉപയോക്താവ് ഇതിന് വിപരീതമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ചു. ‘ഇതൊരു ഇന്ത്യയിലെ പ്രശ്നമാണെന്ന് ഞാൻ കരുതുന്നു. എന്റെ മകളും ഇവിടെയുള്ള കുറച്ച് കുടുംബങ്ങളും കന്നഡ സംസാരിക്കുന്നുണ്ട്. ഇവിടെ സർക്കാർ ധനസഹായത്തോടെ ഒരു കന്നഡ സ്കൂളുമുണ്ട്. അവിടെ (ഇന്ത്യയിൽ) നടക്കുന്നതെന്താണെന്ന് വിശ്വസിക്കാനാവുന്നില്ല’-അവർ കുറിച്ചു.
മാതാപിതാക്കൾ എന്ന നിലയിൽ വീട്ടിൽ നമ്മുടെ മാതൃഭാഷ സംസാരിക്കുന്നതിൽ നാം മുൻകൈയെടുക്കണം. കുട്ടികൾ ഇംഗ്ലീഷിലേക്ക് മാറിയേക്കാം, എന്നാൽ അവരെ സ്നേഹത്തോടെ തിരികെ കൊണ്ടുവരണം.’ മറ്റൊരാൾ നിർദ്ദേശിച്ചു.