ബെംഗളൂരു: കാറിൽ മഴവെള്ളം തെറിപ്പിച്ച പകയിൽ യുവാവിന്റെ വിരൽ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരുവിൽ ലുലുമാൾ അണ്ടർപാസിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരിക്കേറ്റ കൈവിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുറ്റക്കാരനായ ആളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം ഒൻപത് മണിയോടെ ലുലു മാളിനടുത്തുള്ള സിഗ്നലിൽനിന്ന് കാർ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തിൽ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. നല്ല മഴയായതിനാൽ വെള്ളം തെറിച്ച കാര്യം അറിയില്ലായിരുന്നു. തന്റെ കാറിനു സമീപം മറ്റൊരു കാർ പാഞ്ഞെത്തിയതിനുശേഷമാണ് സംഗതി മനസ്സിലാവുന്നതെന്ന് ജയന്ത് ശേഖർ പറയുന്നു.കാറിൽനിന്ന് ഒരു സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു.
ഡ്രൈവിങ് സീറ്റിലിരുന്നയാൾ കാർ നിർത്താനും ആവശ്യപ്പെട്ടു. ആ സ്ത്രീ കാറിന്റെ ചില്ല് താഴ്ത്തിയാണ് സംസാരിച്ചിരുന്നത്. നല്ല മഴയായതിനാൽ ചില്ല് പൂട്ടാൻ ആവശ്യപ്പെട്ടു. പക്ഷേ, ദമ്പതികൾ തന്നെ അസഭ്യം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നാലെ അവർ തന്റെ കാർ തടഞ്ഞെന്നും ശേഖർ പറഞ്ഞു.ആദ്യം കുറെ അസഭ്യം പറഞ്ഞു. പിന്നാലെ ശാരീരികമായുള്ള ആക്രമണമായിരുന്നു. ശേഖറിന്റെ വലതുകൈയിലെ മോതിരവിരലിൽ കടിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കി. തുടർന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി രണ്ടുലക്ഷത്തോളം രൂപ ചെലവായി. യുവാവിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.