മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന് ഉറപ്പു നൽകി. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോടുവരെ നീട്ടണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എം.പി. അറിയിച്ചു. ജനറൽ മാനേജരുമായി മലബാർ മേഖലയിലെ എം.പി.മാർ പാലക്കാട് നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒന്ന് മാത്രമാണ് മലബാറിൽ സർവീസ് നടത്തുന്നത്. കോളേജിൽ പോകാൻ വിദ്യാർഥികളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഈ സർവീസ് മതിയാകില്ലെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു. മംഗലാപുരത്തുനിന്നു പാലക്കാടുവരെ പാസഞ്ചർ ട്രെയിൻ അനുവദിക്കാമെന്ന് റെയിൽവേ മാനേജർ ഉറപ്പു നൽകിയതായി എംപി പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽനിന്നു വിവിധയിടങ്ങളിലേക്കുണ്ടായിരുന്ന ചെറിയ റോഡുകൾ അടയ്ക്കുമ്പോൾ ആളുകളുടെ ആശങ്ക പരിഹരിക്കാൻ കളക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ നിയമിക്കും. എംപിമാരായ കെ. ഈശ്വരസ്വാമി, കെ. രാധാകൃഷ്ണൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, വി. ശിവദാസൻ, പി.പി. സുനീർ, പി.ടി. ഉഷ എന്നിവർ പങ്കെടുത്തു.
മറ്റ് ആവശ്യങ്ങൾ : കോയമ്പത്തൂർ-കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ മംഗലാപുരത്തേക്ക് നീട്ടണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ ഇന്റർസിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യോളി റെയിൽവേ സ്റ്റേഷനിൽ അടിപ്പാത അടച്ചതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പിടി ഉഷ ആവശ്യപ്പെട്ടു.