ബെംഗളൂരു: മലയാളി സോഫ്റ്റ്വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിതുറയിൽ സുധാ കൃഷ്ണപിള്ള- സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ (42) ആണ് മരിച്ചത്. വൈറ്റ്ഫീൽഡിൽ ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: കീർത്തി ജയറാം.മക്കൾ: ഹർജ്യോത്, ഹാരംഗി. സംസ്കാരം തിരുവനന്തപുരത്ത് നടന്നു.
മംഗളൂരുവില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കർണാടക മംഗളൂരുവില്‍ ആള്‍ക്കൂട്ടം മലയാളി യുവാവ് അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇൻസ്പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലയിങ്ക എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
മർദനമേറ്റ് വഴിയില്‍ കിടന്ന അഷ്റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം. ടാർപ്പോളിൻ ഷീറ്റ് ഇട്ട് മൂടി 2 മണിക്കൂർ ദേഹം വഴിയില്‍ കിടത്തി. അസ്വാഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. കൃത്യ വിലോപത്തിനും ആള്‍ക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
സംഭവത്തില്‍ 19 പേർക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.