സംസ്ഥാനത്ത് പാല്‍, വൈദ്യുതി, ബസ് ചാർജ് വർധനക്ക് പിന്നാലെ സ്കൂള്‍ പാഠപുസ്തകങ്ങളുടെ വിലയിലും വർധന. കര്‍ണാടക സര്‍ക്കാറിന്‍റെ കീഴിലെ പാഠപുസ്തക സൊസൈറ്റി പുറത്തിറക്കുന്ന പാഠപുസ്തകങ്ങള്‍ക്കാണ് വില വർധിപ്പിച്ചത്.മുന്നറിയിപ്പ് നല്‍കാതെയാണ് 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിച്ചതെന്നും ഇത് രക്ഷിതാക്കളെ ബാധിക്കുമെന്നും പ്രൈവറ്റ് എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷന്‍ സെക്രട്ടറി ശശി കുമാര്‍ പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുസ്തകവില വര്‍ധിപ്പിച്ചാല്‍ പ്രതിഷേധ നടപടികള്‍ സ്വീകരിക്കുന്ന ജനങ്ങള്‍ സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിക്കുന്നില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചതിനാലാണെന്ന് രക്ഷിതാക്കളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പേപ്പറിന്‍റെ വില, നിര്‍മാണച്ചെലവ്, പ്രിന്‍റിങ് ചെലവ്, വിതരണ ചെലവ് എന്നിവ കണക്കിലെടുത്താണ് പാഠപുസ്തകങ്ങളുടെ വില പേജിന് രണ്ടു പൈസ എന്ന നിരക്കില്‍ വർധിപ്പിച്ചതെന്ന് കർണാടക പാഠപുസ്തക സൊസൈറ്റി എം.ഡി എച്ച് .എം പ്രേമ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അച്ചടിക്കുന്ന ഒരു പേജിന് 34 പൈസയായിരുന്നു നിശ്ചിയിച്ചിരുന്നതെന്നും ഇത്തവണ 36 പൈസയായിരിക്കുമെന്നും അവർ പറഞ്ഞു. മറ്റ് പ്രസിദ്ധീകരണ കേന്ദ്രങ്ങളുടെ പുസ്തകങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കര്‍ണാടക പാഠപുസ്ത സൊസൈറ്റിയുടെ പുസ്തകങ്ങള്‍ക്ക് വില കുറവാണ്.സര്‍ക്കാറിന്‍റെ നിര്‍ദേശമനുസരിച്ചാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള 30 ശതമാനം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും വിതരണം ആരംഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പ്രതികരിച്ചു.