മൈസൂരു നസർബാദിലെ ഹൈദരലി റോഡില്‍ കാലപ്പഴക്കമുള്ള 40 മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ വനം മന്ത്രി ഈശ്വര ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തില്‍ പൊതുജനരോഷം രൂക്ഷമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. അരനൂറ്റാണ്ടോളം പഴക്കമുള്ള 40 മരങ്ങള്‍ റോഡിന്റെ ഇരുവശത്ത് നിന്നുമായി മുറിച്ചുമാറ്റിയതിന്റെ ആവശ്യകത ജനങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.പ്രസ്തുത റോഡ് വികസിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്നും എന്നിട്ടും മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ കാരണം ബോധിപ്പിക്കണമെന്നും പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ഫോഴ്‌സ് മേധാവി എന്നിവർക്ക് മന്ത്രി അയച്ച കത്തില്‍ പറഞ്ഞു.
ഹൈദർ അലി റോഡ് വീതി കൂട്ടുന്നതിനുള്ള ആവശ്യകതയും മരം മുറിക്കുന്നതിന് അനുമതി നല്‍കിയ പ്രക്രിയയും സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്നും ഏഴു ദിവസത്തിനുള്ളില്‍ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം ഉന്നതതലത്തില്‍ അവലോകനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമഗ്ര വികസന പദ്ധതി പ്രകാരം, 30 അടി വീതിയുള്ള റോഡ് 90 അടിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നെക്സസ് മാളിനും വെങ്കട ലിംഗയ്യ സര്‍ക്കിളിനും ഇടയിലുള്ള മുഹമ്മദ് സെയ്ദ് ബ്ലോക്കിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. കാളികാംബ ക്ഷേത്രം മുതല്‍ എസ്.പി ഓഫീസ് സര്‍ക്കിള്‍ വരെ 360 മീറ്റർ ദൂരം വരുന്നതാണ് 10 മീറ്ററോളം വീതിയുള്ള ഹൈദരലി റോഡ്. ഈ റോഡിന്റെ വീതി കുറവ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് മൈസൂരു കോര്‍പറേഷന്റെ വാദം.