പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.
ഇന്നലെ രാത്രി 8.40 ഓടെ ഭക്ഷണം കഴിച്ച് വാഷ്‌ബേസിന് സമീപം നിന്ന് കൈ കഴുകുകയായിരുന്നു അക്ഷയ്. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് അക്ഷയ്‌യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വഖഫ് പ്രതിഷേധം; മണിപ്പൂരില്‍ ബിജെപി നേതാവിന്‍റെ വീടിന് തീയിട്ടു
മണിപ്പൂരില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചതിന് ബിജെപി നേതാവിന്‍റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്‍റ് മുഹമ്മദ് അസ്കർ അലിയുടെ വീടിനാണ് ജനക്കൂട്ടം തീവച്ചത്.വഖഫ് ഭേദഗതി ബില്‍ പാർലമെന്‍റില്‍ പാസാക്കിയതിനെതിരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തൗബല്‍ ജില്ലയിലെ ലിലോംഗ് പ്രദേശത്തെ ദേശീയപാത 102 ല്‍ നടന്ന റാലിയില്‍ 5,000 ത്തിലധികം പേർ പങ്കെടുത്തു.
ക്രമസമാധാന പാലനത്തിനായി മേഖലയില്‍ പോലീസിനെയും അർദ്ധസൈനികരെയും വിന്യസിച്ചിരുന്നു.സുരക്ഷാ സേനയുടെ കർശന കാവലില്‍ ആലിയ മദ്രസ പ്രദേശം വഴി ലിലോംഗ് ഹവോറിബിയിലേക്ക് പോകാനായിരുന്നു റാലിക്ക് അനുവാദമുണ്ടായിരുന്നത്. ചില പ്രദേശങ്ങളില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ചെറിയ തോതില്‍ സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മുസ്‌ലീങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് ലിലോംഗ്.