ബെംഗളൂരു∙ എഐ ക്യാമറകളിൽനിന്നു രക്ഷപ്പെടാൻ നമ്പർ പ്ലേറ്റുകൾ മറച്ചു വയ്ക്കുന്നതും കൃത്രിമം കാണിക്കുന്നതും വ്യാപകമായതോടെ ലംഘകരെ പിടികൂടാൻ ജനങ്ങളുടെ സഹായം തേടി ട്രാഫിക് പൊലീസ്. സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിച്ച് ജനുവരിയിൽ മാത്രം 14,914 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. നിർമിത ബുദ്ധി (എഐ) ക്യാമറകൾ പിടിമുറുക്കിയതോടെയാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷയിൽനിന്നു രക്ഷ നേടാൻ പലരും കുറുക്കുവഴികൾ തേടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് ഇതിൽ ഭൂരിഭാഗവും. നമ്പർ പ്ലേറ്റിലെ നമ്പറുകൾ തിരിച്ചറിയാനാകാത്ത വിധം സ്റ്റിക്കറുകൾ പതിക്കുന്നതും കൃത്രിമം കാണിച്ച് നമ്പറുകൾ മാറ്റുന്നതും പതിവാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണു പിഴ ഈടാക്കുന്നത്. ഗുരുതരമായ ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം കെആർ പുരത്ത് 2 നമ്പർപ്ലേറ്റുകളും മറച്ച് അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്ത ഇരുചക്രവാഹന യാത്രക്കാരന്റെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാൾ പിടികൂടി. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ സിഗ്നൽ നിയമം ലംഘിക്കുന്നതും പതിവാണ്.
വേണം പങ്കാളിത്തം : നഗര വ്യാപകമായി എഐ ക്യാമറകൾ സ്ഥാപിച്ചതോടെ പൊലീസ് നേരിട്ടുള്ള പരിശോധന കുറച്ചിരുന്നു.എന്നാൽ നമ്പർ പ്ലേറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് എഐ ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതോടെയാണ് നമ്പർ പ്ലേറ്റുകളിൽ കൃത്രിമം വ്യാപകമായത്.പൊലീസിനു പരിമിതകളുണ്ടെന്നും ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഫോട്ടോ സഹിതം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
ആശങ്കയായി ക്രമസമാധാന ഭീഷണിയും 2023ൽ 1.14 ലക്ഷം കേസുകളാണ് ഇത്തരത്തിൽ റജിസ്റ്റർ ചെയ്തത്. 2024ൽ 1.57 ലക്ഷമായി കൂടി. നിലവിലെ കണക്കനുസരിച്ച് ഈ വർഷം ഇനിയും ഉയരാനാണ് സാധ്യത. കുറ്റകൃത്യങ്ങൾക്ക് ഉൾപ്പെടെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.