കർണാടകയിലെ അനധികൃത റെസിഡൻഷ്യല്‍ ലേഔട്ടുകള്‍ അവസാനിപ്പിക്കാൻ ഒറ്റത്തവണ തീർപ്പാക്കല്‍ എന്ന നിലയില്‍ സ്വത്തുക്കള്‍ക്ക് രേഖ (ബി-ഖാത) നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.നഗരവികസന വകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുമായും നടത്തിയ വിഡിയോ കോണ്‍ഫറൻസില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.കർണാടകയിലെ റെസിഡൻഷ്യല്‍ ഏരിയകളില്‍ ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ) അല്ലെങ്കില്‍ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റികള്‍പോലുള്ള യോഗ്യതയുള്ള അധികാരികള്‍ അംഗീകരിച്ച ലേഔട്ടുകള്‍ക്ക് എ-ഖാത രേഖ ലഭിക്കുന്നു.
അംഗീകാരമില്ലാത്ത ലേഔട്ടുകളിലെ പാർപ്പിടങ്ങള്‍ നിയമവിരുദ്ധമായതിനാല്‍ ബി-ഖാത ലഭിക്കുന്നു. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്വത്ത് ഉടമകള്‍ക്ക് ആശ്വാസം നല്‍കുകയും സർക്കാറിന് വലിയ വരുമാനം ലഭിക്കുകയും ചെയ്യും.അനധികൃത ലേഔട്ടുകളുടെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന് പറഞ്ഞു. ബി-ഖാത എന്നന്നേക്കുമായി നല്‍കിക്കൊണ്ട് ഞങ്ങള്‍ ഈ (നിയമവിരുദ്ധ ലേഔട്ട് ഭീഷണി) അവസാനിപ്പിക്കും. ഇത് ഒറ്റത്തവണ നടപടി മാത്രമാണ്. നിങ്ങള്‍ക്ക് (ഉദ്യോഗസ്ഥർക്ക്) മൂന്ന് മാസം മാത്രമേ നല്‍കിയിട്ടുള്ളൂ. കാമ്ബെയിൻ നടത്തി ഈ സമയത്തിനുള്ളില്‍ അത് പൂർത്തിയാക്കണം. എല്ലാ നഗരങ്ങളിലും മുനിസിപ്പല്‍ പരിധികളിലും ഗ്രാമങ്ങളിലും നിലനില്‍ക്കുന്ന അനധികൃത വാസസ്ഥലങ്ങള്‍ സർക്കാർ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇനിമുതല്‍ സംസ്ഥാനത്ത് അനധികൃത കുടിയേറ്റങ്ങള്‍ക്ക് ഇടമുണ്ടാകരുത്. നിയമത്തിലൂടെ അനധികൃത കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണിത്. ഉദ്യോഗസ്ഥർ വ്യക്തമായി മനസ്സിലാക്കി അവരുടെ ജോലി ആരംഭിക്കണം. അനധികൃത ലേഔട്ടുകളില്‍നിന്ന് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. രേഖകള്‍ ഇല്ലാത്തതിനാല്‍ പൗരന്മാർക്കുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വരുമാനം നഷ്ടപ്പെടുന്നു.
ഈ പോരായ്മകളെല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. സർക്കാർ ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഉദ്യോഗസ്ഥർ വിട്ടുവീഴ്ച ചെയ്താല്‍ ഭരണകൂടം അത് സഹിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അനധികൃത കുടിയേറ്റങ്ങള്‍ വീണ്ടും തലപൊക്കിയാല്‍ ജില്ലാ കലക്ടർ, ചീഫ് ഓഫിസർ, നഗരാസൂത്രണ ഉദ്യോഗസ്ഥർ എന്നിവർ ഉത്തരവാദികളായിരിക്കും.അവർക്കെതിരെ ഒരു മടിയും കൂടാതെ നടപടിയെടുക്കും. ഇടനിലക്കാരെയും ബ്രോക്കർമാരെയും ഉടൻതന്നെ പുറത്താക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അനധികൃത ലേഔട്ടുകള്‍ തടയുന്നതിനുള്ള നിയ മങ്ങള്‍ നടപ്പിലാക്കുന്നതിനു പിന്നിലെ സർക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമായി മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.